2026 ടി20 ലോകകപ്പിന്റെ ആവേശകരമായ ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മുൻ ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് ഏതെന്ന് തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും തമ്മിലുള്ള പോരാട്ടത്തിൽ ഒടുവിൽ ഉത്തപ്പ ഒരാളെ തിരഞ്ഞെടുത്തു.
ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ ഇന്നിംഗ്‌സുകളെ കോർത്തിണക്കി റോബിൻ ഉത്തപ്പ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച ‘ദിസ് ഓർ ദാറ്റ്’ (This or That) വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. 2007-ലെ ഗൗതം ഗംഭീറിന്റെ ഇന്നിംഗ്‌സിനെക്കാൾ 2024-ലെ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് മികച്ചതെന്ന് ഉത്തപ്പ വിലയിരുത്തുന്നു.
തുടക്കത്തിൽ, 2007 ഫൈനലിൽ ഗംഭീർ നേടിയ 75 റൺസിനെയാണ് ഉത്തപ്പ എല്ലാ പ്രമുഖ ഇന്നിംഗ്‌സുകൾക്കും മുകളിൽ പ്രതിഷ്ഠിച്ചത്. കുമാർ സംഗക്കാര (2009), ക്രെയ്ഗ് കിസ്‌വെറ്റർ (2010), മർലോൺ സാമുവൽസ് (2012), കാർലോസ് ബ്രാത്ത്‌വെയ്റ്റ് (2016), മിച്ചൽ മാർഷ് (2021) എന്നിവരുടെ ഫൈനൽ ഇന്നിംഗ്‌സുകളെക്കാൾ ഗംഭീറിന്റെ ഇന്നിംഗ്‌സാണ് മികച്ചതെന്ന് ഉത്തപ്പ തിരഞ്ഞെടുത്തു. 2022-ൽ ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുത്ത ബെൻ സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സിനെ പോലും ഗംഭീറിന് പിന്നിലാക്കി.
എന്നാൽ അവസാന റൗണ്ടിൽ 2024 ലോകകപ്പ് ഫൈനലിലെ വിരാട് കോഹ്‌ലിയുടെ പ്രകടനം എത്തിയപ്പോൾ ഉത്തപ്പയ്ക്ക് തീരുമാനം മാറ്റേണ്ടി വന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 34-ന് 3 എന്ന നിലയിൽ തകർന്നപ്പോൾ 59 പന്തിൽ 76 റൺസ് നേടി കോഹ്‌ലി നടത്തിയ രക്ഷാപ്രവർത്തനം ഗംഭീറിന്റെ ഇന്നിംഗ്‌സിനെക്കാൾ മികച്ചതാണെന്ന് ഉത്തപ്പ ഉറപ്പിച്ചു പറഞ്ഞു. ആ മത്സരത്തിൽ ഇന്ത്യ ഏഴ് റൺസിന് ജയിച്ച് രണ്ടാം ടി20 കിരീടം നേടിയിരുന്നു.
നിലവിലെ ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിന് ഒരു അപൂർവ്വ നേട്ടത്തിനുള്ള അവസരമാണ് ഞായറാഴ്ച അഹമ്മദാബാദിൽ ഒരുങ്ങുന്നത്. കളിക്കാരനായും പരിശീലകനായും ടി20 ലോകകപ്പ് നേടുന്ന താരം എന്ന റെക്കോർഡിലേക്കാണ് ന്യൂസിലൻഡിനെതിരായ ഫൈനലിലൂടെ ഗംഭീർ ഉറ്റുനോക്കുന്നത്.











