ഇറാൻ-ഇസ്രായേൽ യുദ്ധം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. ശനിയാഴ്ചയാണ് ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ കടുത്ത തീരുമാനം.
യുദ്ധസാഹചര്യം കണക്കിലെടുത്ത് ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി റദ്ദാക്കിയതായി പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുത് എന്ന് കമ്പനി കർശന നിർദ്ദേശം നൽകി. ദുബായിലെ എല്ലാ സിറ്റി ചെക്ക്-ഇൻ പോയിന്റുകളും താൽക്കാലികമായി അടച്ചു.
ഇറാനെതിരെ ഇസ്രായേലും അമേരിക്കയും നടത്തുന്ന സൈനിക നീക്കങ്ങളും തിരിച്ചടിയും മിഡിൽ ഈസ്റ്റിലെ വ്യോമമേഖലയെ അപകടത്തിലാക്കിയിട്ടുണ്ട്. സിവിലിയൻ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് ദുബായ് ഇന്റർനാഷണൽ, അൽ മക്തൂം എയർപോർട്ട് എന്നിവ അടക്കാൻ തീരുമാനിച്ചത്.








