ന്യൂഡൽഹി : ഇറാനിയൻ യുദ്ധക്കപ്പലിന് അഭയം നൽകിയതിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇറാനിയൻ കപ്പലിന് അഭയം നൽകിയത് എന്ന് എസ് ജയശങ്കർ വ്യക്തമാക്കി. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇറാനിയൻ നാവിക കപ്പലായ “ഐറിസ് ലവനെ” കൊച്ചിയിൽ നങ്കൂരമിടാൻ ഇന്ത്യ അനുവദിച്ചതെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു.
നിയമപരമായ പ്രശ്നങ്ങൾ എന്തുതന്നെയായാലും മാനുഷിക പരിഗണനയ്ക്കാണ് ഇന്ത്യ മുൻഗണന നൽകിയതെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കപ്പലിലെ സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ഇറാൻ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. ഫെബ്രുവരി 28 ഓടെയാണ് ഈ അഭ്യർത്ഥന വന്നതെന്നും മാർച്ച് 1 ന് ഇന്ത്യ കപ്പലിന് കൊച്ചി തുറമുഖത്ത് പ്രവേശിക്കാൻ അനുമതി നൽകിയെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. കുറച്ച് ദിവസത്തെ യാത്രയ്ക്ക് ശേഷം കപ്പൽ അവിടെ എത്തി. കപ്പലിലുണ്ടായിരുന്ന 183 ക്രൂ അംഗങ്ങൾ നിലവിൽ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിൽ താമസിക്കുന്നുണ്ട് എന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി 15 മുതൽ 25 വരെ നടന്ന ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂ ആൻഡ് എക്സർസൈസ് മിലൻ 2026 ൽ പങ്കെടുക്കാനാണ് കപ്പലുകൾ ഇന്ത്യയിലെത്തിയത്. അക്കാലത്ത് പ്രാദേശിക സാഹചര്യം വ്യത്യസ്തമായിരുന്നുവെന്നും എന്നാൽ പിന്നീട് സാഹചര്യങ്ങൾ പെട്ടെന്ന് മാറി. ഇന്ത്യ എല്ലായ്പ്പോഴും ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും മാനുഷിക പരിഗണനയ്ക്കും മുൻഗണന നൽകുന്നുവെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.








