ഇറാൻ ഭരണകൂടം നിരുപാധികം കീഴടങ്ങണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ, ഇറാന്റെ സൈനിക ശേഷിയെ തങ്ങൾ തകർത്തുകൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കിൽ കരസേനയെ ഇറക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ നിരുപാധികം കീഴടങ്ങണം എന്ന് പറയുന്നതിലൂടെ താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് ട്രംപ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു “അവർ ‘അങ്കിൾ’ എന്ന് വിളിച്ച് കരയണം, അല്ലെങ്കിൽ അവർക്ക് പോരാടാൻ കഴിയില്ല എന്ന അവസ്ഥ വരണം. ഇറാന്റെ ക്രൂരമായ സാമ്രാജ്യത്തെ ഞങ്ങൾ തകർത്തു കഴിഞ്ഞു. ഇനിയും അത് തുടരും.”
ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാൻ കരസേനയെ അയക്കുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ലെങ്കിലും പിന്നീട് വേണ്ടിവന്നാൽ അത് ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, കുർദിഷ് സേനയെ ഇറാൻ അധിനിവേശത്തിനായി ഉപയോഗിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുർദുകൾ യുദ്ധത്തിനൊരുക്കമാണെങ്കിലും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിന്റെ ആദ്യ ദിനങ്ങളിൽ കൊല്ലപ്പെട്ട ആറ് അമേരിക്കൻ സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ട്രംപ് ഡോവർ എയർഫോഴ്സ് ബേസിൽ എത്തിയിരുന്നു. സൈനികരുടെ മരണം യുദ്ധം നിർത്തുന്നതിനെക്കുറിച്ച് ചിന്തിപ്പിച്ചോ എന്ന ചോദ്യത്തിന്, “ഇല്ല, നമ്മൾ ഈ യുദ്ധത്തിൽ വലിയ വിജയമാണ് നേടുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മരണം യുദ്ധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കൻ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 175 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദി ഇറാൻ തന്നെയാണെന്ന് ട്രംപ് ആവർത്തിച്ചു. അമേരിക്കൻ മിസൈലുകളാണ് സ്കൂളിൽ പതിച്ചതെന്ന മാധ്യമ റിപ്പോർട്ടുകളെ അദ്ദേഹം തള്ളി. ഇറാന്റെ പക്കൽ കൃത്യതയുള്ള ആയുധങ്ങളില്ലെന്നും അവരുടെ പിഴവ് മൂലമാണ് ദുരന്തമുണ്ടായതെന്നും ട്രംപ് ആരോപിച്ചു.








