നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരുമ്പോൾ, കിവി ഓപ്പണർമാരെ പൂട്ടാൻ തന്ത്രങ്ങളുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫിൻ അലൻ, ടിം സീഫെർട്ട് എന്നിവരുടെ ബാറ്റിംഗ് ശൈലിയെ വിശകലനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.
ഈ ലോകകപ്പിൽ 200-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ റൺസ് അടിച്ചുകൂട്ടുന്ന ഫിൻ അലനെ പുറത്താക്കാൻ ഒന്നെങ്കിൽ അക്‌സർ പട്ടേലിന്റെ വേഗതയിൽ തിരിയുന്ന പന്തുകൾക്കോ അർഷ്ദീപിന്റെയോ ഹാർദിക് പാണ്ഡ്യയുടെയോ ‘ഇൻ-സ്വിംഗറുകൾ’ സഹായിക്കുമെന്ന് ചോപ്ര പറയുന്നു. “ഫിൻ അലൻ സ്ട്രൈറ്റ് ബാറ്റ് ഷോട്ടുകൾ കളിക്കുന്നയാളാണ്. സ്പിന്നിനെ നേരിടുമ്പോൾ അദ്ദേഹം ക്രീസിനുള്ളിലേക്ക് വലിയ തോതിൽ കയറി നിൽക്കും. അക്ഷർ പട്ടേലിനെ പോലെ പന്ത് വേഗത്തിൽ അകത്തേക്ക് എത്തിക്കുന്ന ബൗളർമാർക്ക് അദ്ദേഹത്തെ വിക്കറ്റിന് മുന്നിൽ കുടുക്കാൻ സാധിക്കും. ഇൻസൈഡ് എഡ്ജ് ആയി വിക്കറ്റ് തെറിക്കാനും സാധ്യതയുണ്ട്.”
ബ്രണ്ടൻ മെക്കല്ലത്തെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് ശൈലിയാണ് ടിം സീഫെർട്ടിന്റേതെന്ന് ചോപ്ര നിരീക്ഷിച്ചു. സീഫെർട്ട് ഷോർട്ട് ബോളുകൾ നന്നായി കളിക്കുമെന്നതിനാൽ അദ്ദേഹത്തിനെതിരെ ഫുൾ ലെങ്ത് പന്തുകൾ എറിയണം. പന്ത് സ്വിംഗ് ചെയ്യുന്നുണ്ടെങ്കിൽ വിക്കറ്റ് തെറിക്കാനോ എൽ.ബി.ഡബ്ല്യു ആകാനോ ഉള്ള സാധ്യത കൂടുതലാണ്. ഫിൻ അലനെതിരെ എന്നപോലെ സീഫെർട്ടിനെതിരെയും അക്ഷർ പട്ടേൽ (ബാപ്പു) നിർണ്ണായകമാകും. പവർപ്ലേയിൽ തന്നെ അക്ഷർ രണ്ട് ഓവർ എറിഞ്ഞാലും അത്ഭുതപ്പെടാനില്ല.
ഫിൻ അലൻ ഈ ലോകകപ്പിലെ 7 ഇന്നിംഗ്സുകളിൽ നിന്ന് 289 റൺസ്, സ്ട്രൈക്ക് റേറ്റ് 203.52 നേടി നിൽക്കുമ്പോൾ സഹ ഓപ്പണർ ടിം സീഫെർട്ട് 7 ഇന്നിംഗ്സുകളിൽ നിന്ന് 274 റൺസ്, സ്ട്രൈക്ക് റേറ്റ് 161.17 നേടി നിൽക്കുന്നു.












