സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ അതിശക്തമായ നിലപാടുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) രംഗത്ത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കേരളം മദ്യശാലകളുടെ പ്രളയത്തിലായെന്ന് കുറ്റപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ പള്ളികളിൽ വായിച്ചു.
ലഹരിക്കെതിരെ ആർജവമുള്ള ഒരു ഭരണസംവിധാനം വേണമെന്നും അധികാരികൾ തന്നെ ലഹരി വ്യാപിപ്പിക്കാൻ കൂട്ടുനിൽക്കുകയാണെന്നും സർക്കുലർ ആരോപിക്കുന്നു. 2016-ൽ എൽ.ഡി.എഫ് സർക്കാർ ആദ്യമായി അധികാരമേൽക്കുമ്പോൾ സംസ്ഥാനത്ത് വെറും 29 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടി. എന്നാൽ നിലവിൽ ബാറുകളുടെ എണ്ണം ആയിരത്തിലേറെയായി വർദ്ധിച്ചു. ലഹരി തടയേണ്ടവർ തന്നെ അത് പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സഭ കുറ്റപ്പെടുത്തി.
മദ്യവും മറ്റ് മാരകമായ ലഹരിവസ്തുക്കളും ഇന്ന് വീടുകളിലേക്ക് വരെ എത്തുന്ന ഭയാനകമായ സാഹചര്യമാണുള്ളത്. ലഹരി വിമുക്ത പ്രവർത്തനങ്ങൾക്കായി സർക്കാർ നടത്തുന്ന മീറ്റിംഗുകളെല്ലാം വെറും പ്രഹസനമായി മാറുകയാണ്. ഒരു വശത്ത് ലഹരി വിരുദ്ധ കാമ്പയിനുകൾ നടത്തുമ്പോൾ മറുവശത്ത് മദ്യശാലകൾ യഥേഷ്ടം തുറന്നുകൊടുക്കുകയാണെന്ന് കെ.സി.ബി.സി വ്യക്തമാക്കി.
ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ചതടക്കമുള്ള തീരുമാനങ്ങൾ ലഹരി വ്യാപനത്തിന് ആക്കം കൂട്ടി. ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുന്ന സർക്കാർ തന്നെ ലഹരിയുടെ ലഭ്യത കൂട്ടുന്ന വൈരുദ്ധ്യാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും പള്ളികളിൽ വായിച്ച സർക്കുലറിൽ പറയുന്നു.








