സഞ്ജു സാംസൺ എന്ന മലയാളി താരം 2026 ടി20 ലോകകപ്പിലെ വിശ്വരൂപം പുറത്തെടുത്തിരിക്കുകയാണ്. സൂപ്പർ 8 ലെ അവസാന പോരിലും സെമി ഫൈനലിലും പിന്നാലെ ഇന്ന് നടന്ന ഫൈനലിലും അർദ്ധ സെഞ്ചുറികൾ അടിച്ചുകൂട്ടി സഞ്ജു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ലോകകപ്പ് ഇന്ത്യ ഉയർത്തുകയാണെങ്കിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സഞ്ജുവിനെ തേടിയെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെയുള്ള ഫൈനലിൽ സഞ്ജു സാംസൺ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്ന് പുറത്തെടുത്തു. ഓപ്പണറായി ഇറങ്ങിയ സഞ്ജു വെറും 46 പന്തുകളിൽ നിന്ന് 89 റൺസാണ് അടിച്ചുകൂട്ടിയത്. ഫൈനലിന്റെ സമ്മർദ്ദമോ, തനിക്കോ എന്ന രീതിയിൽ കളിച്ച സഞ്ജു വീണ്ടും തന്റെ ഭാഗം നന്നായി ചെയ്യുകയായിരുന്നു. 5 ബൗണ്ടറിയും 8 സിക്‌സും അടങ്ങിയ ഇന്നിങ്സിൽ അടങ്ങിയിരുന്നു. സ്പിൻ- പേസ് വ്യത്യാസം ഇല്ലാതെ എല്ലാവർക്കും വയറുനിറയെ കൊടുത്ത സഞ്ജു തനിക്കായി ആർപ്പുവിളിച്ച ആളുകളെ താരം നിരാശപ്പെടുത്തിയില്ല. ആദ്യം അഭിഷേകും ശേഷം ഇഷനുമൊത്തുള്ള കൂട്ടുകെട്ടിൽ സഞ്ജു തന്നെ ആയിരുന്നു മാസ്റ്റർ.
മിച്ചൽ സാന്റ്നർ എറിഞ്ഞ 11-ാം ഓവറിൽ സിംഗിൾ എടുത്തുകൊണ്ടാണ് സഞ്ജു തന്റെ ഈ ലോകകപ്പിലെ മൂന്നാം തുടർച്ചായ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. സഞ്ജുവും ഇഷാൻ കിഷനും ചേർന്ന് ന്യൂസിലൻഡ് ബൗളർമാരെ നിലംപരിശാക്കി. ടൂർണമെന്റിലെ ഏറ്റവും വലിയ സമ്മർദ്ദമുണ്ടാകുന്ന മത്സരങ്ങളിൽ സഞ്ജു പുലർത്തിയ സ്ഥിരതയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പുറത്താകാതെ 97 റൺസ്* നേടി ഇന്ത്യയെ സെമിയിലേക്ക് നയിച്ചു. ഇന്ന് 89 റൺസ് നേടി ഇന്ത്യയുടെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടു.
സെമി ഫൈനലിലെയും ഫൈനലിലെയും പ്രകടനങ്ങൾ സഞ്ജുവിനെ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പോരാട്ടത്തിൽ ബഹുദൂരം മുന്നിലെത്തിച്ചു. ഫൈനൽ മത്സരം ഇന്ത്യ ജയിക്കുകയാണെങ്കിൽ പുരസ്കാരം സഞ്ജുവിന് തന്നെയായിരിക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകർ ഒന്നടങ്കം വിലയിരുത്തുന്നു. ഇതോടെ ഒരു ഐസിസി ടൂർണമെന്റിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം നേടുന്ന ആദ്യ മലയാളി താരമായി സഞ്ജു മാറും.












