വിമർശകരുടെ വായടപ്പിച്ചും റെക്കോർഡുകൾ കടപുഴക്കിയും സഞ്ജു സാംസൺ എന്ന മലയാളി താരം ലോക ക്രിക്കറ്റിന്റെ നെറുകയിൽ. 2026 ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു നടത്തിയ പ്രസംഗം ആരാധകരുടെ കണ്ണുനിറയിക്കുന്നതായിരുന്നു.
2026 ടി20 ലോകകപ്പിൽ സഞ്ജു സാംസൺ കാഴ്ചവെച്ചത് സമാനതകളില്ലാത്ത ബാറ്റിംഗ് വിസ്മയമാണ്. വെറും അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 321 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒരു ശരാശരി ബാറ്റിംഗ് പ്രകടനത്തിന് അപ്പുറം, 80.25 എന്ന അവിശ്വസനീയമായ ആവറേജും 199.37 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിന്റെ ആധിപത്യം വിളിച്ചോതുന്നു. തന്റെ ബാറ്റിംഗിൽ ക്ലാസ്സും മാസ്സും ഒരുപോലെ സമന്വയിപ്പിച്ച താരം 27 ഫോറുകളും 24 കൂറ്റൻ സിക്സറുകളുമാണ് എതിരാളികളുടെ വലയിലേക്ക് പായിച്ചത്. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു നോക്കൗട്ട് ഘട്ടത്തിൽ ഇത്രത്തോളം പ്രഹരശേഷിയുള്ള മറ്റൊരു പ്രകടനം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.
തന്റെ വിജയത്തിന് പിന്നിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വലിയ പിന്തുണയുണ്ടെന്ന് സഞ്ജു അവാർഡ് വാങ്ങിയ ശേഷം വെളിപ്പെടുത്തി. “ഞാൻ സച്ചിൻ സാറുമായി സംസാരിക്കാറുണ്ടായിരുന്നു, അത് എന്നെ ഒരുപാട് സഹായിച്ചു. ഞാൻ ടീമിൽ കളിക്കാതിരുന്ന സമയത്ത് പോലും അദ്ദേഹം എന്നെ വിളിക്കുമായിരുന്നു. ഇന്നലെയും അദ്ദേഹം എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു,” സഞ്ജു പറഞ്ഞു.
ഇത് കൂടാതെ കഴിഞ്ഞ കാലങ്ങളിലെ തന്റെ വേദനകളെക്കുറിച്ച് സഞ്ജു മനസ്സ് തുറന്നു. “ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഞാൻ ആകെ തകർന്നുപോയിരുന്നു . എന്നാൽ ദൈവം എനിക്കായി മറ്റൊരു പദ്ധതിയാണ് ഒരുക്കിവെച്ചിരുന്നത്. സ്വപ്നം കാണാനുള്ള ധൈര്യം കാണിച്ചതിന് എനിക്ക് ലഭിച്ച പ്രതിഫലമാണ് ഈ പുരസ്കാരം,” വികാരാധീനനായി സഞ്ജു കൂട്ടിച്ചേർത്തു.
ഒരു ഐസിസി ടൂർണമെന്റിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം നേടുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതി ഇനി സഞ്ജുവിന് സ്വന്തം. വിരാട് കോഹ്‌ലിയുടെ സ്ഥിരതയും എബി ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ടും ഒരേപോലെ സമ്മേളിച്ച ഈ ടൂർണമെന്റ് സഞ്ജുവിന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.












