ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ ആഘോഷങ്ങൾ അണപൊട്ടുകയാണ്. ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെയും പരിശീലകൻ ഗൗതം ഗംഭീറിനെയും ട്രോളി പേസർ അർഷ്ദീപ് സിംഗ് പങ്കുവെച്ച വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വർഷങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന ‘ജസ്റ്റിസ് ഫോർ സഞ്ജു സാംസൺ’ എന്ന മുദ്രാവാക്യത്തെ മുൻനിർത്തിയായിരുന്നു അർഷ്ദീപിന്റെ ട്രോൾ. പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരവുമായി ഇരിക്കുന്ന സഞ്ജുവിന് നേരെ ക്യാമറ തിരിച്ച് “ജസ്റ്റിസ് മിൽ ഗയ” (അവസാനം നീതി കിട്ടി) എന്ന് അർഷ്ദീപ് തമാശയായി പറയുന്നത് വീഡിയോയിൽ കാണാം. രോഹിത്തിന്റെയും കോഹ്‌ലിയുടെയും വിരമിക്കലിന് ശേഷം ടീമിൽ സ്ഥിരസാന്നിധ്യമായ സഞ്ജു, അവസാന മൂന്ന് മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തോടെ ആ ‘ജസ്റ്റിസ്’ ട്രോളുകൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണ്.
എപ്പോഴും ഗൗരവക്കാരനായി കാണപ്പെടാറുള്ള ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെയും അർഷ്ദീപ് വെറുതെ വിട്ടില്ല. ഗംഭീറിന് നേരെ ക്യാമറ നീട്ടി “പാജി, എപ്പോഴെങ്കിലും ഒന്ന് ചിരിക്കൂ സുഹൃത്തേ” എന്ന് പഞ്ചാബിയിൽ പറഞ്ഞപ്പോൾ ഗംഭീർ പൊട്ടിച്ചിരിക്കുന്ന അപൂർവ്വ കാഴ്ചയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടത്തിലേക്കാണ് ഗംഭീർ ഇന്ത്യയെ നയിച്ചത്.
വിജയത്തിന് പിന്നാലെ തന്നെ വിമർശിക്കുന്നവർക്കും സോഷ്യൽ മീഡിയയിലെ ചർച്ചകൾക്കും ഗംഭീർ ചുട്ട മറുപടി നൽകി. തന്റെ ഉത്തരവാദിത്തം ടീമിനോടും ഡ്രസ്സിംഗ് റൂമിലെ ആ 30 പേരോടുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “എന്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയോടല്ല. ഞങ്ങൾ ഹൈ-റിസ്‌ക്, ഹൈ-റിവാർഡ് ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹിച്ചത്. ക്യാപ്റ്റനും ഞാനും ഒരേ നിലപാടിലായിരുന്നു. ഐസിസി ട്രോഫികൾ നേടിയാലും ഇല്ലെങ്കിലും, ആ ഡ്രസ്സിംഗ് റൂമിലുള്ളവർക്ക് വേണ്ടി സത്യസന്ധമായി അധ്വാനിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ട്രോളുകൾ എനിക്ക് വിഷയമല്ല,” ഗംഭീർ തുറന്നടിച്ചു.
Arshdeep singh with sanju samson on instagram 😭🤣❤️
"Oye paaji….justice mil gayaaaaa" pic.twitter.com/BFQvCCF6Ho
— lakshman (@rebel_notout) March 8, 2026












