അഹമ്മദാബാദിൽ ഇന്ത്യ ലോകകിരീടം ചൂടിയപ്പോൾ പാകിസ്ഥാനിലിരുന്ന് കടുത്ത ഭാഷയിൽ ആക്രോശിക്കുകയാണ് മുൻ പാക് താരം അഹമ്മദ് ഷെഹ്‌സാദ്. ഇന്ത്യയുടെ ലോകോത്തര നിലവാരത്തെയും പാകിസ്ഥാന്റെ തകർച്ചയെയും താരതമ്യം ചെയ്തുകൊണ്ട് ‘ഹാർന മന ഹേ’ എന്ന ചർച്ചാ പരിപാടിയിലാണ് ഷെഹ്‌സാദ് പൊട്ടിത്തെറിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭകളെയും അവർക്ക് ലഭിക്കുന്ന കൃത്യമായ സിസ്റ്റത്തെയും ഷെഹ്‌സാദ് പുകഴ്ത്തി. “പാകിസ്ഥാനിൽ ടാലന്റ് ഉണ്ട്, പക്ഷേ സിസ്റ്റമില്ല. ഇന്ത്യയിൽ രണ്ടും ഉണ്ട്. സഞ്ജു സാംസണെ നോക്കൂ, എത്രയോ കാലം അവസരം ലഭിക്കാതിരുന്ന താരമാണ്. ഇന്ന് അദ്ദേഹം ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റാണ്. ഇഷാൻ കിഷനെ നോക്കൂ, ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് അച്ചടക്കത്തോടെ തിരിച്ചുവന്ന താരം. അഭിഷേക് ശർമ്മ ഫൈനലിൽ 21 പന്തിൽ 52 റൺസാണ് അടിച്ചു കൂട്ടിയത്. ഇവരൊക്കെയാണ് യഥാർത്ഥ മാച്ച് വിന്നർമാർ.” ഷെഹ്‌സാദ് പറഞ്ഞു.
ബാറ്റിംഗ് മാനസികാവസ്ഥയിലെ മാറ്റത്തെ ഷെഹ്‌സാദ് പരിഹസിച്ചു. “ശരിയായ സമയത്ത് ഫോമിലെത്തുക എന്നതാണ് വലിയ ടീമുകളുടെ ലക്ഷ്യം. ഇന്ത്യ ഇന്ന് 255 റൺസാണ് അടിച്ചത്. ഞങ്ങൾ ആയിരുന്നെങ്കിൽ 180 റൺസ് എടുത്ത് ബൗളർമാർ ജയിപ്പിക്കുമെന്ന് പറഞ്ഞ് ഇരിക്കുമായിരുന്നു. ഇന്ത്യ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവർ 275 റൺസ് ലക്ഷ്യമിട്ടാണ് കളിച്ചത്.”
പാകിസ്ഥാൻ ടീം സിംബാബ്‌വെ പോലുള്ള ചെറിയ ടീമുകളെ തോൽപ്പിച്ച് ആഘോഷിക്കുന്നതിനെ ഷെഹ്‌സാദ് ക്രൂരമായി പരിഹസിച്ചു. “ഇന്ത്യ ലോകോത്തര ടീമുകളോട് കളിക്കുമ്പോൾ പാകിസ്ഥാൻ ഇപ്പോഴും കെനിയയെയും ഉഗാണ്ടയെയും വിളിച്ചു വരുത്തി തോൽപ്പിക്കാനാണ് നോക്കുന്നത്. അതുകൊണ്ട് ഐസിസിയോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. പാകിസ്ഥാന് വേണ്ടി ഒരു പ്രത്യേക റാങ്കിംഗ് ഉണ്ടാക്കണം. അതിൽ സിംബാബ്‌വെയും കെനിയയും ഉഗാണ്ടയും മാത്രം മതി. ഇന്ത്യയോടും ഓസ്‌ട്രേലിയയോടും ഞങ്ങളെ താരതമ്യം ചെയ്യരുത്.” ഷെഹ്‌സാദ് തുറന്നടിച്ചു.












