രാജ്യത്തിന്റെ സുരക്ഷയും ഭാരതീയരുടെ താല്പര്യങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ നരേന്ദ്ര മോദി സർക്കാർ ആരുമായും വിട്ടുവീഴ്ച ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആഗോള തലത്തിൽ ആശങ്കയുണ്ടാക്കുമ്പോഴും, ഇന്ത്യൻ ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തിനിടയിലും ഭാരതത്തിന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയ മന്ത്രി, ഊർജ്ജ സുരക്ഷയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഒഴിവാക്കാൻ സർക്കാർ ജാഗ്രതയോടെ നീങ്ങുകയാണെന്ന് അറിയിച്ചു. പശ്ചിമേഷ്യയിലെ അസ്ഥിരത ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. യുദ്ധ സാഹചര്യത്തിൽ എണ്ണവില വർദ്ധനവ് തടയാനും സാധാരണക്കാരന്റെ പോക്കറ്റ് ചോരാതിരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
മാനവികതയുടെ കാര്യത്തിൽ ഇന്ത്യ എന്നും ലോകത്തിന് മാതൃകയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പശ്ചിമേഷ്യൻ കടലിൽ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക തകരാർ നേരിട്ട ഇറാന്റെ യുദ്ധക്കപ്പലായ ‘ഐആർഐഎസ് ലാവൻ’ കൊച്ചി തുറമുഖത്ത് അടുക്കാൻ അനുമതി നൽകിയത് ഈ മാനുഷിക പരിഗണന വെച്ചാണ്. ഇതിൽ മറ്റ് രാഷ്ട്രീയ താല്പര്യങ്ങളില്ലെന്നും യുവ കേഡറ്റുകൾ അടങ്ങുന്ന കപ്പലിലെ ജീവനക്കാരുടെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് ഒന്നിന് നൽകിയ അനുമതി പ്രകാരം മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിലെത്തിയത്. അതേസമയം, ഇന്ത്യൻ സമുദ്രത്തിൽ വെച്ച് അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകർന്ന ഇറാന്റെ ‘ഐആർഐഎസ് ഡെന’ എന്ന കപ്പലിലെ ജീവനക്കാരെ രക്ഷിക്കാനും ഇന്ത്യ സജീവമായി രംഗത്തുണ്ടായിരുന്നു. 80-ലധികം നാവികർ കൊല്ലപ്പെട്ട ഈ സംഭവത്തിൽ, ഇന്ത്യയുടെ നാവിക സേനാ വിമാനങ്ങളും കപ്പലുകളും തിരച്ചിലിനായി നിയോഗിക്കപ്പെട്ടു. അയൽരാജ്യങ്ങളെ സഹായിക്കുന്നതിലും ദുരന്തമുഖത്ത് രക്ഷകനാകുന്നതിലും ഭാരതം എന്നും മുൻപന്തിയിലാണെന്ന് ഈ നടപടികളിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞു.
ഏകദേശം 67,000 ഇന്ത്യക്കാരെ ഇതിനകം തന്നെ സംഘർഷ മേഖലകളിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മോദി സർക്കാരിന് സാധിച്ചിട്ടുണ്ട്. പ്രവാസികളുടെ സുരക്ഷയ്ക്കാണ് സർക്കാർ എന്നും മുൻഗണന നൽകുന്നത്. പശ്ചിമേഷ്യയിലെ സമാധാനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഗൗരവകരമായ ഈ വിഷയത്തിൽ സർക്കാരിനൊപ്പം നിൽക്കുന്നതിന് പകരം സഭയിൽ ബഹളം വെച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന്റെ നടപടി നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ദേശീയ താല്പര്യങ്ങൾ ലോകത്തിന് മുന്നിൽ ചോദ്യം ചെയ്യപ്പെടാൻ അനുവദിക്കില്ലെന്നും സമാധാനത്തിനായുള്ള ഭാരതത്തിന്റെ ശബ്ദം ലോകം കേൾക്കുന്നുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.








