മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കുടുംബജീവിതം വീണ്ടും വൻ വിവാദത്തിലേക്ക്. വാളകത്തെ വീട്ടിൽ മന്ത്രിയെ ‘കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ’ കണ്ടുവെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരെയും അറിയിക്കാതെ വാളകത്തെ വീട്ടിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബെഡ്റൂമിൽ കണ്ട ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫും സുഹൃത്തുക്കളും ചേർന്ന് തന്നെ തടഞ്ഞുവെന്നും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും ബിന്ദു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. “അവിടെ കണ്ട കാര്യങ്ങൾ പറയാൻ എനിക്ക് കഴിയില്ല, അതിന്റെ ചിത്രങ്ങൾ എന്റെ കൈവശമുണ്ട്” എന്നും അവർ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ മുൻ ഡിജിപി ആർ. ശ്രീലേഖയെ വിളിച്ച് ബിന്ദു ഉപദേശം തേടിയിരുന്നു. ശ്രീലേഖയുടെ നിർദ്ദേശപ്രകാരം 112 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പോലീസിന്റെ സഹായം തേടുകയായിരുന്നു. എന്നാൽ പോലീസ് എത്തിയപ്പോഴേക്കും മന്ത്രിയുടെ സ്റ്റാഫംഗമായ പ്രദീപ് വാതിൽ തുറക്കാൻ സമ്മതിച്ചില്ലെന്നും ബിന്ദു ആരോപിക്കുന്നു. പോലീസ് എത്തുന്നതിന് മുൻപ് തന്നെ മന്ത്രിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെ അവിടെ നിന്ന് മാറ്റിയെന്നും ഗണേഷ് കുമാർ അകത്തേക്ക് ഓടി മറഞ്ഞുവെന്നും അവർ പറഞ്ഞു. “ചേച്ചി ഒന്ന് അടങ്ങ്, സാറിനൊരു തെറ്റുപറ്റിപ്പോയി” എന്ന് പറഞ്ഞ് സ്റ്റാഫായ മനോജ് തന്റെ കാലിൽ വീണതായും ബിന്ദു വെളിപ്പെടുത്തി. തന്നെ കാണുമ്പോൾ പോലീസ് വന്ന് ‘യാമിനി തങ്കച്ചിയാണോ’ എന്ന് ചോദിച്ചതായും അവർ പരിഹസിച്ചു.
കഴിഞ്ഞ രണ്ട് മാസമായി മന്ത്രി തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും താൻ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ബിന്ദു മേനോൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. തനിക്ക് സംശയരോഗമാണെന്ന് വരുത്തിത്തീർക്കാനാണ് മന്ത്രിയുടെയും കൂട്ടാളികളുടെയും ശ്രമം. ഒരു മാപ്പ് പറഞ്ഞിരുന്നെങ്കിൽ താൻ ഈ കാര്യങ്ങൾ പുറത്തു പറയില്ലായിരുന്നുവെന്നും എന്നാൽ തനിക്കെതിരെ വാർത്താസമ്മേളനം നടത്തി അപമാനിച്ചതിനാലാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ബിന്ദു മേനോന്റെ പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി രാവാഡ ചന്ദ്രശേഖർ അറിയിച്ചു.












