ആഗോള രാഷ്ട്രീയ ഭൂപടത്തിൽ ഭാരതത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് അടിവരയിട്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE). ഇസ്രയേലും ഇറാനും തമ്മിൽ പുകയുന്ന യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതിയെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ സ്ഥാനപതി ഹുസൈൻ ഹസ്സൻ മിർസ വ്യക്തമാക്കി. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന സമാധാന ദൂതനായി മോദിയെ യുഎഇ ഉയർത്തിക്കാട്ടിയത്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾക്കിടയിൽ മാത്രമല്ല, അവിടുത്തെ സാധാരണക്കാർക്കും ബിസിനസ് സമൂഹത്തിനും ഇടയിൽ മോദിക്ക് ലഭിക്കുന്ന സമാനതകളില്ലാത്ത ആദരമാണ് ഈ ആത്മവിശ്വാസത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
“സത്യം പറഞ്ഞാൽ, മോദിജിക്ക് ഇസ്രയേലിലെയും ഇറാനിലെയും തന്റെ സുഹൃത്തുക്കളെ ഒന്ന് ഫോൺ ചെയ്താൽ മതി, ഈ പ്രശ്നം അവിടെ തീരും. ഒരൊറ്റ ഫോൺ കോൾ!” – മിർസയുടെ വാക്കുകളിൽ ഭാരതത്തിന്റെ ആഗോള നായകത്വത്തോടുള്ള വിശ്വാസം പ്രകടമായിരുന്നു. യുദ്ധം ചെയ്യുന്ന രണ്ട് ‘പോരാളികളുമായും’ (Warriors) മോദിക്കുള്ള വ്യക്തിപരമായ ബന്ധം സമാധാന ചർച്ചകളിൽ നിർണ്ണായകമാകും. അബ്രഹാം ഉടമ്പടി പ്രകാരം ഇസ്രയേലിന്റെ പങ്കാളിയും ഇറാന്റെ അയൽരാജ്യവുമാണ് യുഎഇ. എന്നിരുന്നാലും, തങ്ങളുടെ മണ്ണ് യുദ്ധക്കളമാക്കാൻ ആരെയും അനുവദിക്കില്ലെന്നും സമാധാനത്തിനായി മധ്യസ്ഥത വഹിക്കാൻ ഭാരതത്തിന് മാത്രമേ സാധിക്കൂ എന്നും യുഎഇ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണ ചടങ്ങുകൾക്കിടയിലും യുദ്ധത്തിന് ശമനമില്ല. തിങ്കളാഴ്ച മധ്യ ഇറാനിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളും തകർക്കപ്പെട്ടു. ഇറാൻ നൽകുന്ന വിവരങ്ങൾ പ്രകാരം 1,332 സാധാരണക്കാരാണ് ഇതിനകം കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. ഏഴ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. പശ്ചിമേഷ്യ കത്തുമ്പോൾ ലോകം ഭീതിയോടെ നോക്കുന്നത് ഭാരതത്തിലേക്കാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇപ്പോൾ പശ്ചിമേഷ്യൻ പ്രതിസന്ധിയിലും ഇന്ത്യയുടെ ശബ്ദം ലോകം കേൾക്കുന്നു.








