എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ യഥാർത്ഥ സമ്പദ്‌വ്യവസ്ഥയുമായി വേഗത്തിൽ ബന്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓട്ടോമേഷൻ തുടങ്ങിയ നൂതന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബജറ്റിന് ശേഷമുള്ള വെബിനാറിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക എന്നത് ഗവൺമെന്റിന്റെ മുഖ്യ ലക്ഷ്യമാണെന്നും അതിനുള്ള പ്രധാന മാർഗ്ഗങ്ങളാണ് വിദ്യാഭ്യാസവും നൈപുണ്യ വികസനവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇതിനുള്ള ശക്തമായ അടിത്തറ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴിൽ കമ്പോളത്തിലെ ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതികൾ മാറണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഓട്ടോമേഷൻ, ഡിജിറ്റൽ ഇക്കോണമി എന്നീ മേഖലകളിൽ യുവാക്കൾക്ക് വിദഗ്ദ്ധ പരിശീലനം നൽകണം. വിദ്യാഭ്യാസ സമ്പ്രദായം കേവലം പുസ്തകങ്ങളിൽ ഒതുങ്ങാതെ പ്രായോഗിക തൊഴിൽ ലോകവുമായി ഇഴചേരണമെന്ന് അദ്ദേഹം പറഞ്ഞു.
യുവ ഗവേഷകർക്ക് പുതിയ ആശയങ്ങൾ പരീക്ഷിക്കാനും പരീക്ഷണങ്ങൾ നടത്താനും തടസ്സങ്ങളില്ലാത്ത സാഹചര്യം ഒരുക്കണമെന്ന് മോദി ഊന്നിപ്പറഞ്ഞു. ക്യാമ്പസുകൾ വ്യവസായ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങളായി മാറണം. അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് എന്നീ മേഖലകൾക്ക് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ രാജ്യത്തെ പെൺകുട്ടികൾ വലിയ താല്പര്യം പ്രകടിപ്പിക്കുന്നത് സന്തോഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിലെ സാങ്കേതിക വിദ്യകളിൽ ഒരൊറ്റ പെൺകുട്ടിക്കുപോലും അവസരം നിഷേധിക്കപ്പെടരുത്. അവർക്ക് ഗവേഷണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









