ടി20 ലോകകപ്പിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ പടയോട്ടത്തെ രസകരമായ ഒരു ഉദാഹരണത്തിലൂടെ വിശേഷിപ്പിച്ച് മുൻ പാക് പേസർ ഷോയിബ് അക്തർ. ‘ഗെയിം ഓൺ ഹായ്’ എന്ന ചർച്ചാ പരിപാടിയിലാണ് അക്തർ ഇന്ത്യയുടെ വിജയത്തെക്കുറിച്ചും നിലവിലെ ഫോമിനെക്കുറിച്ചും അക്തർ മനസ്സ് തുറന്നത്.
ഇന്ത്യയുടെ വിജയത്തെ ഒരു അയൽക്കൂട്ടത്തിലെ കുട്ടികളുടെ കളിയോടാണ് അക്തർ ഉപമിച്ചത്.”ഇന്ത്യയുടെ കളി കണ്ടാൽ തോന്നും, അയൽപക്കത്തെ ആ പണക്കാരൻ കുട്ടിയെപ്പോലെയാണെന്ന്. കളിക്കാൻ വേണ്ടി എല്ലാ പാവപ്പെട്ട കുട്ടികളെയും അവൻ വിളിച്ചുകൂട്ടും. പക്ഷേ ആര് കളിച്ചാലും ജയിക്കുന്നത് അവൻ മാത്രമായിരിക്കും. ഇന്ത്യയും ഇപ്പോൾ ഞങ്ങളോട് ചെയ്യുന്നത് അതുതന്നെയാണ്. മറ്റ് ടീമുകളെ ഒക്കെ വിളിച്ച് വരുത്തും, എന്നിട്ട് എല്ലാവരെയും തോൽപ്പിച്ച് പറയും ‘ദാ ഞാൻ ജയിച്ചു’ എന്ന്.” അക്തർ തമാശരൂപേണ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് സിസ്റ്റത്തെയും താരം വാനോളം പുകഴ്ത്തി. ഗൗതം ഗംഭീർ എന്ന പരിശീലകൻ എടുത്ത ധീരമായ തീരുമാനങ്ങളാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതെന്ന് അക്തർ നിരീക്ഷിച്ചു. “സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ഗംഭീർ കാണിച്ച ആർജ്ജവം വലുതാണ്. സഞ്ജു ഇപ്പോൾ വളരെയധികം പക്വതയുള്ള താരമായി മാറിയിരിക്കുന്നു. അഭിഷേക് ശർമ്മയെപ്പോലെയുള്ള യുവതാരങ്ങൾ ഇനിയും ഒരുപാട് പഠിക്കാനുണ്ട്.”
രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷം ഇന്ത്യ തളരുമെന്ന് കരുതിയവർക്കുള്ള മറുപടിയാണ് ഈ ലോകകപ്പ് വിജയമെന്ന് അക്തർ പറഞ്ഞു. “ശരിയായ കളിക്കാർക്ക് അവസരം നൽകുന്നത് എങ്ങനെയെന്ന് ഇന്ത്യ കാണിച്ചുതന്നു. അവർ പോകുന്ന ഈ വേഗത വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിൽ മറ്റ് രാജ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.” അക്തർ കൂട്ടിച്ചേർത്തു.












