ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ചൈനയുടെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച് ആപ്പിൾ ഇന്ത്യയിൽ തങ്ങളുടെ ഉൽപ്പാദനം റെക്കോർഡ് വേഗത്തിൽ വർദ്ധിപ്പിക്കുന്നു. ലോകമെമ്പാടും വിൽക്കപ്പെടുന്ന നാല് ഐഫോണുകളിൽ ഒരെണ്ണം ഇപ്പോൾ ഇന്ത്യയിലാണ് നിർമ്മിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതായത് ആകെ ഉൽപ്പാദനത്തിന്റെ 25 ശതമാനവും ഇപ്പോൾ ഭാരതത്തിൽ നിന്നാണ്. ചൈനയോടുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിനും അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ മൂലമുള്ള പ്രതിസന്ധികൾ മറികടക്കുന്നതിനുമാണ് ആപ്പിൾ ഇന്ത്യയെ പ്രധാന നിർമ്മാണ കേന്ദ്രമായി തിരഞ്ഞെടുത്തത്.
ബ്ലൂംബെർഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025-ൽ മാത്രം ഏകദേശം 55 ദശലക്ഷം ഐഫോണുകളാണ് ഇന്ത്യയിൽ അസംബിൾ ചെയ്തത്. തൊട്ടുപിന്നിലത്തെ വർഷം ഇത് 36 ദശലക്ഷം മാത്രമായിരുന്നു. ഉൽപ്പാദനത്തിൽ ഒരു വർഷം കൊണ്ട് 53 ശതമാനത്തിന്റെ അവിശ്വസനീയമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുപെർട്ടിനോ ആസ്ഥാനമായുള്ള ഈ ടെക് ഭീമന്റെ തന്ത്രപ്രധാനമായ നീക്കം ഇന്ത്യയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്. തമിഴ്‌നാട്ടിലെയും കർണാടകയിലെയും ഫാക്ടറികളിൽ ടാറ്റ ഗ്രൂപ്പ്, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ആപ്പിൾ ഉൽപ്പാദനം വിപുലീകരിക്കുന്നത്.
ചൈനയിലെ കോവിഡ് ലോക്ക്ഡൗണുകളും ചൈന-അമേരിക്ക വ്യാപാര യുദ്ധവും ആപ്പിളിന്റെ വിതരണ ശൃംഖലയെ നേരത്തെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഒരു സുരക്ഷിത താവളമായി ആപ്പിൾ കണ്ടത്. കേന്ദ്ര സർക്കാർ നൽകുന്ന ഉൽപ്പാദന ബന്ധിത ആനുകൂല്യങ്ങളും (PLI Scheme) മികച്ച തൊഴിൽ സാഹചര്യവുമാണ് ആപ്പിളിനെ ഇന്ത്യയിലേക്ക് ആകർഷിച്ചത്. നിലവിൽ ഐഫോൺ 15, ഐഫോൺ 16 തുടങ്ങിയ ഏറ്റവും പുതിയ മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഇന്ത്യയിലെ ഉൽപ്പാദനം 50 ശതമാനത്തിലേക്ക് ഉയർത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഇത് പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.












