ഇറാനും ഇസ്രയേലും അമേരിക്കയും ഉൾപ്പെട്ട പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുമ്പോൾ, നമ്മുടെ കുരുന്നുകളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധർ. യുദ്ധം ഭൂമിശാസ്ത്രപരമായി ഇന്ത്യയിൽ നിന്ന് അകലെയാണെങ്കിലും, ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സ്‌കൂളിലെ ചർച്ചകളിലൂടെയും യുദ്ധവാർത്തകൾ കുട്ടികളിലേക്ക് നിരന്തരം എത്തുന്നുണ്ട്. ഇത് കുട്ടികളിൽ കടുത്ത ഉത്കണ്ഠയ്ക്കും പേടിക്കും കാരണമാകുന്നുണ്ടെന്ന് ഇന്ത്യൻ മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധത്തെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചുമുള്ള ദൃശ്യങ്ങൾ കുട്ടികളുടെ വൈകാരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കൃത്യമായ വിശദീകരണങ്ങൾ നൽകിയില്ലെങ്കിൽ ഇത് ഭാവിയിൽ ഗുരുതരമായ സ്വഭാവമാറ്റങ്ങൾക്ക് വഴിവെക്കുമെന്നും ലോകാരോഗ്യ സംഘടനയും (WHO) വ്യക്തമാക്കുന്നു.
യുദ്ധത്തെക്കുറിച്ചുള്ള കാര്യങ്ങൾ പൂർണ്ണമായും മറച്ചുവെക്കുന്നത് ഫലപ്രദമല്ലെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. തങ്ങൾക്ക് ചുറ്റും ഗുരുതരമായ എന്തോ സംഭവിക്കുന്നുണ്ടെന്ന് മുതിർന്നവരുടെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും കുട്ടികൾ എളുപ്പത്തിൽ മനസ്സിലാക്കും. അതിനാൽ, സത്യസന്ധവും എന്നാൽ അവരെ ഭയപ്പെടുത്താത്തതുമായ രീതിയിൽ കാര്യങ്ങൾ സംസാരിക്കാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ബെംഗളൂരു ആസ്റ്റർ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇൻ്റെൻസീവ് കെയർ വിഭാഗം മേധാവി ഡോ. സുജാത ത്യാഗരാജൻ പറയുന്നത്, കുട്ടികളുടെ പ്രായത്തിനനുസരിച്ച് അവരുടെ പ്രതികരണങ്ങൾ വ്യത്യസ്തമായിരിക്കുമെന്നാണ്. “യുദ്ധത്തെക്കുറിച്ചുള്ള മുതിർന്നവരുടെ സംസാരവും മാധ്യമങ്ങളിലെ ദൃശ്യങ്ങളും കുട്ടികളിൽ ആകാംക്ഷ, ഭയം, ഉറക്കക്കുറവ് എന്നിവയുണ്ടാക്കാം. ഓരോ പ്രായത്തിലുള്ള കുട്ടികളും സംഘർഷങ്ങളെ വ്യത്യസ്തമായാണ് ഉൾക്കൊള്ളുന്നത്,” അവർ വ്യക്തമാക്കി.
കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ലളിതമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നത് അവരുടെ ആശങ്ക കുറയ്ക്കാൻ സഹായിക്കും. കൗമാരപ്രായക്കാരിലാണെങ്കിൽ നിസ്സഹായതയോ ദേഷ്യമോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അവർക്ക് വസ്തുതകൾ പറഞ്ഞു കൊടുക്കുന്നതിനൊപ്പം അവർ സുരക്ഷിതരാണെന്ന ഉറപ്പും നൽകണം. വാർത്താ ചാനലുകൾക്കും സോഷ്യൽ മീഡിയയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതും മുതിർന്നവർ കുട്ടികളുടെ മുന്നിലിരുന്ന് ഭയാനകമായ രീതിയിൽ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കുന്നതും ഗുണകരമാകും. ആഗോള പ്രതിസന്ധികൾക്കിടയിലും കുട്ടികൾക്ക് തങ്ങളുടെ ലോകം സുരക്ഷിതമാണെന്ന തോന്നൽ ഉണ്ടാക്കിയെടുക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ട പ്രധാന ദൗത്യമെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.












