പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ മറവിൽ ഭാരതത്തിന്റെ അഖണ്ഡത തകർക്കാൻ ആഗോള ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ നീക്കം. ജമ്മു കാശ്മീരിനെ ജിഹാദിന്റെ പ്രധാന തീയേറ്ററാക്കി മാറ്റണമെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ യുവാക്കൾ ആയുധമെടുക്കണമെന്നുമാണ് അൽ ഖ്വയ്ദ ഇൻ ഇന്ത്യൻ സബ് കോണ്ടിനെന്റ് (AQIS) ആഹ്വാനം ചെയ്തിരിക്കുന്നത്. ഇറാൻ സംഘർഷത്തെ ഇസ്ലാം വിരുദ്ധ യുദ്ധമായി ചിത്രീകരിച്ച് കാശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കാനാണ് ഭീകരരുടെ ശ്രമം. ഇതിനായി പുറത്തിറക്കിയ പ്രത്യേക മാഗസിനിലൂടെ ഭാരതം, അമേരിക്ക, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ ഇസ്ലാമിന്റെ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ഭീകരസംഘടന.
മോദി സർക്കാരിന് കീഴിൽ കാശ്മീരിൽ നടപ്പിലാക്കുന്ന വൻ വികസന പ്രവർത്തനങ്ങളിൽ ഭീകരർ വിറളി പൂണ്ടിരിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റോഡുകളും പാലങ്ങളും വിനോദസഞ്ചാരവും വഴി കാശ്മീരി യുവാക്കൾ മുഖ്യധാരയിലേക്ക് വരുന്നത് തടയാൻ വികസനമല്ല, മതമാണ് വലുതെന്ന് ഭീകരർ പ്രചരിപ്പിക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ കാശ്മീരിൽ വലിയ ജനകീയ പ്രക്ഷോഭം ഉണ്ടാകാത്തതിലുള്ള കടുത്ത നിരാശയും അൽ ഖ്വയ്ദയുടെ മാഗസിൻ പങ്കുവെക്കുന്നുണ്ട്. താലിബാൻ മോഡലിൽ ഭാരതത്തെ തകർക്കണമെന്നും കാശ്മീരിലൂടെ ‘ഗസ്‌വ-ഇ-ഹിന്ദ്’ (ഭാരതത്തിന്റെ നാശം) യാഥാർത്ഥ്യമാക്കണമെന്നുമാണ് ഇവരുടെ ഗൂഢലക്ഷ്യം. എന്നാൽ 2014-ൽ രൂപീകരിച്ചത് മുതൽ കാശ്മീരിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന AQIS-നെ ഇന്ത്യൻ സൈന്യം ഓരോ ഘട്ടത്തിലും പരാജയപ്പെടുത്തുകയായിരുന്നു.
ഹിസ്ബുൾ മുജാഹിദീൻ, ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ തുടങ്ങിയ സംഘടനകൾക്ക് താഴ്‌വരയിലുള്ള സ്വാധീനം നഷ്ടപ്പെട്ടതോടെയാണ് അൽ ഖ്വയ്ദ നേരിട്ട് പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങൾ സൈബർ സെല്ലും എൻഐഎയും നിരീക്ഷിച്ചുവരികയാണ്. വിഘടനവാദത്തിന്റെ പഴയകാലം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു ശക്തിയെയും കാശ്മീരിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന ഏതൊരു വിദേശ ഭീകരശക്തിയെയും സൈന്യം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്ന ദൃഢനിശ്ചയത്തിലാണ് രാജ്യം. അന്താരാഷ്ട്ര തലത്തിലുള്ള സംഘർഷങ്ങളെ ഭാരതത്തിനെതിരായ ആയുധമാക്കാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.












