ഭാരതത്തിന്റെ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത സുപ്രധാന വിധിയുമായി സുപ്രീം കോടതി. 13 വർഷമായി അബോധാവസ്ഥയിൽ (Persistent Vegetative State) കഴിയുന്ന 32-കാരനായ ഹരീഷ് റാണയുടെ ജീവൻ രക്ഷാ ഉപാധികൾ നീക്കം ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകി. വ്യക്തിയുടെ അന്തസ്സോടെ മരിക്കാനുള്ള അവകാശത്തെ മുൻനിർത്തിയാണ് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ ചരിത്രപരമായ ഉത്തരവ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തിൽ നിഷ്ക്രിയ ദയാവധത്തിന് (Passive Euthanasia) കോടതി അനുമതി നൽകുന്നത്. മരണം രോഗിയുടെ താൽപ്പര്യമാണോ എന്നതല്ല, മറിച്ച് ചികിത്സ തുടരുന്നത് രോഗിക്ക് ഗുണകരമാണോ എന്നതാണ് ഇത്തരം സന്ദർഭങ്ങളിൽ പരിഗണിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
പഠനത്തിൽ മിടുക്കനായിരുന്ന ഹരീഷ് റാണയെ, 13 വർഷം മുൻപ് വീഴ്ചയെത്തുടർന്നുണ്ടായ ഗുരുതരമായ മസ്തിഷ്ക ക്ഷതമാണ് ഇത്തരമൊരു അവസ്ഥയിലെത്തിച്ചത്. 13 വർഷമായി യാതൊരു പുരോഗതിയുമില്ലാതെ കിടപ്പിലായ മകന്റെ വേദന കണ്ട് സഹിക്കാനാവാതെയാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. കൃത്രിമമായി നൽകുന്ന പോഷകാഹാരവും മരുന്നുകളും ഒരു തരത്തിലുള്ള വൈദ്യചികിത്സ തന്നെയാണെന്ന് കോടതി വ്യക്തമാക്കി. രോഗിക്ക് തിരികെ ജീവിതത്തിലേക്ക് വരാൻ നേരിയ സാധ്യത പോലുമില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടുകൾ വ്യക്തമാക്കിയ സാഹചര്യത്തിൽ, ഇത്തരം ചികിത്സകൾ പിൻവലിക്കാമെന്ന് കോടതി ഉത്തരവിട്ടു.









