എറണാകുളം : അഖില കേരള ധീവര സഭയുടെ അമ്പതാം വാർഷികത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. സുവർണ ജൂബിലി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കൊച്ചി മറൈൻ ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിൽ ആണ് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് നടന്നത്. കടുത്ത ചൂട് പോലും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
രാവിലെ 11.30ന് നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി നേവൽ ബേസിലേക്ക് ഹെലികോപ്ടറിൽ യാത്ര തിരിച്ചു. തുടര്‍ന്ന് റോഡ് മാർഗമാണ് മറൈൻഡ്രൈവിൽ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. മലയാളത്തിൽ കടലിന്റെ മക്കൾക്ക് നമസ്കാരം പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. സാമൂഹ്യ പരിവർത്തനത്തിന്റെ മണ്ണാണ് കൊച്ചിയെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പ്രളയ കാലത്തെ മത്സ്യത്തൊഴിലാളികളുടെ ധീരമായ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഒരിക്കലും അർഹമായ പരിഗണന ലഭിച്ചിട്ടില്ലാത്ത മത്സ്യത്തൊഴിലാളികൾക്കായി ഒരു പ്രത്യേക മന്ത്രാലയം തുടങ്ങിയത് എൻഡിഎ സർക്കാരാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഉപഗ്രഹങ്ങളുടെ സഹായത്തോടെ മത്സ്യതൊഴിലാളികളുടെ സുരക്ഷ ഒരുക്കാൻ നടപടി ആരംഭിച്ചത് പ്രധാനമന്ത്രി സൂചിപ്പിച്ചു. ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി മത്സ്യതൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നേടാൻ അവസരം ഒരുക്കി. 7,000 ബന്ധന യാനങ്ങളിൽ നവീന സുരക്ഷാ സംവിധാനം ഒരുക്കിയതും മലയാളികൾക്ക് കേരളത്തിൽ ഉൾപ്പെടെ തുറന്നിട്ടുള്ള സാഗർമിത്ര കേന്ദ്രങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു.








