ഇന്ത്യ വ്യോമസേനയുടെ കരുത്തായ റഫാൽ യുദ്ധവിമാനങ്ങളെ വെല്ലുവിളിക്കാൻ നോക്കിയ ചൈനയ്ക്കും പാകിസ്ഥാനും അന്താരാഷ്ട്ര തലത്തിൽ നാണക്കേട്. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ പാകിസ്ഥാൻ കൈവശമുള്ള ചൈനീസ് നിർമ്മിത ജെ-10സി (J-10C) വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് മറച്ചുവെക്കാനായി റഫാലിനെയാണ് തങ്ങൾ തകർത്തതെന്ന കള്ളപ്രചാരണമാണ് ചൈനയും പാകിസ്ഥാനും നടത്തിയത്. എന്നാൽ ഈ അവകാശവാദങ്ങൾക്ക് തെളിവ് ഹാജരാക്കാൻ കഴിയാതെ വന്നതോടെ ചൈനയുടെ ആയുധക്കച്ചവടം ആഗോളതലത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. റഫാലിനെ വീഴ്ത്തിയ വിമാനമെന്ന ഖ്യാതിയോടെ ജെ-10സി വിമാനങ്ങൾ മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും വിൽക്കാനുള്ള ചൈനയുടെ തന്ത്രമാണ് ഇപ്പോൾ പൊളിഞ്ഞുപാളീസായിരിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെ അത്യാധുനിക യുദ്ധവിമാനങ്ങളേക്കാൾ മികച്ചതാണ് തങ്ങളുടെ ജെ-10സി എന്ന് ചൈന അവകാശപ്പെട്ടിരുന്നു. എന്നാൽ ചൈനീസ് വിമാനങ്ങൾ വാങ്ങാൻ താൽപ്പര്യപ്പെട്ട രാജ്യങ്ങൾ റഫാൽ തകർത്തതിന് തെളിവ് ചോദിച്ചതോടെ ബീജിംഗ് വിയർക്കുകയാണ്. ഒരു തെളിവും ഹാജരാക്കാൻ കഴിയാത്തതോടെ ചൈനീസ് നിർമ്മിത ആയുധങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ആഗോളതലത്തിൽ സംശയം ഉയർന്നു കഴിഞ്ഞു. ഭാരതത്തിന്റെ റഫാൽ വിമാനങ്ങൾ പാകിസ്ഥാന്റെ വ്യോമാതിർത്തിക്കുള്ളിൽ കടന്ന് കൃത്യമായ പ്രഹരം ഏൽപ്പിച്ചപ്പോൾ ചൈനീസ് വിമാനങ്ങൾ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാക് പൈലറ്റുമാരുടെ പിഴവുകളും വിമാനങ്ങളുടെ സാങ്കേതിക പരിമിതികളും ഈ ഓപ്പറേഷനിലൂടെ വെളിപ്പെട്ടിരുന്നു.
ആയുധവിപണിയിൽ ഭാരതത്തെ തകർക്കാൻ പാകിസ്ഥാനെ മുൻനിർത്തി ചൈന നടത്തിയ നീക്കങ്ങൾ നവഭാരതത്തിന്റെ സൈനിക നയതന്ത്രത്തിന് മുന്നിൽ തകരുകയാണ്. ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് വിമാനങ്ങളിൽ നിന്ന് പിന്നോട്ട് പോയതായാണ് സൂചന. ഭാരതത്തിന്റെ ആകാശക്കരുത്ത് ലോകം അംഗീകരിക്കുമ്പോൾ, തങ്ങളുടെ ആയുധങ്ങൾ വെറും ‘ഷോ പീസുകൾ’ മാത്രമാണെന്ന് ചൈനയ്ക്ക് സമ്മതിക്കേണ്ടി വരുന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ ശത്രുവിന്റെ കണ്ണ് വെട്ടിച്ച് പ്രഹരം ഏൽപ്പിക്കാൻ റഫാലിന് സാധിച്ചപ്പോൾ, ചൈനയുടെ റഡാറുകളും വിമാനങ്ങളും പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. ഇതോടെ ചൈനീസ് വിമാനങ്ങളുടെ വിപണി മൂല്യം ഇടിയുകയും ഭാരതത്തിന്റെ പ്രതിരോധ കരുത്തിന് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരിക്കുകയാണ്.








