അഖില കേരള ധീവരസഭയുടെ സുവർണ്ണ ജൂബിലി സംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എറണാകുളത്തെത്തി. കേരളത്തിന്റെ സാമൂഹിക ഘടനയിൽ ധീവരസഭ വഹിക്കുന്ന അതുല്യമായ പങ്കിനെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ധീവരസഭ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കേരളത്തിന്റെ വളർച്ചയിൽ ഈ വിഭാഗത്തിന് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും ചേർത്തുപിടിക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
നീലവിപ്ലവത്തിലൂടെയും പിഎം മത്സ്യ സമ്പദ യോജനയിലൂടെയും മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും സാമ്പത്തിക അടിത്തറയിലും കടലിന്റെ മക്കളുടെ പങ്ക് വിസ്മരിക്കാനാവില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളി വിഭാഗം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും സുവർണ്ണ ജൂബിലി സംഗമത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഭാരതീയ ദേശീയതയുടെ കരുത്തായി തീരദേശത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾക്ക് ധീവരസഭ പോലുള്ള സംഘടനകളുടെ പിന്തുണ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ സന്ദർശനം കേരളത്തിലെ തീരദേശ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.









