പാകിസ്താനിലെ തന്ത്രപ്രധാന നഗരമായ പെഷവാറിലെ കോൺസുലേറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. അഫ്ഗാൻ അതിർത്തിക്ക് ഏറ്റവും അടുത്തുള്ള അമേരിക്കൻ നയതന്ത്ര കേന്ദ്രമായിരുന്നു ഇത്. 2001-ലെ അഫ്ഗാൻ അധിനിവേശ സമയത്തും അതിനുശേഷവും അമേരിക്കയുടെ സൈനിക-ലോജിസ്റ്റിക് പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന പെഷവാർ കോൺസുലേറ്റ് പൂട്ടുന്നത് പാകിസ്താനെ സംബന്ധിച്ചിടത്തോളം വലിയ നയതന്ത്ര തിരിച്ചടിയാണ്. കോൺസുലേറ്റ് അടച്ചുപൂട്ടാനുള്ള തങ്ങളുടെ താൽപ്പര്യം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഈ ആഴ്ച കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചു.
പെഷവാറിലെ ദൗത്യം അവസാനിപ്പിക്കുന്നതിലൂടെ പ്രതിവർഷം 7.5 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 63 കോടി രൂപ) ലാഭിക്കാൻ കഴിയുമെന്ന് അമേരിക്ക വ്യക്തമാക്കുന്നു. പാകിസ്ഥാനിലെ തങ്ങളുടെ ദേശീയ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നതിന് ഈ പിന്മാറ്റം തടസ്സമാകില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പൂർണ്ണമായി പിൻവാങ്ങിയതോടെ പെഷവാർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യം കുറഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും ഭീകരാക്രമണ ഭീഷണിയും ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
അഫ്ഗാൻ അതിർത്തി മേഖലയിലെ വിവരശേഖരണത്തിനും പ്രാദേശിക രാഷ്ട്രീയ ഇടപെടലുകൾക്കും അമേരിക്ക പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ കോൺസുലേറ്റിനെയായിരുന്നു. ഇത് പൂട്ടുന്നതോടെ അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പാകിസ്താന് ലഭിച്ചിരുന്ന നയതന്ത്ര മുൻഗണന ഇല്ലാതാകുകയാണ്. പാകിസ്താനിലെ ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിലെ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾ നിലവിൽ പ്രവർത്തനം തുടരും. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ പാകിസ്താൻ്റെ ഇരട്ടത്താപ്പിനോടുള്ള അമേരിക്കയുടെ മടുപ്പും ഈ പിന്മാറ്റത്തിന് പിന്നിലുണ്ടോ എന്ന ചർച്ചകൾ പ്രതിരോധ വൃത്തങ്ങളിൽ സജീവമാണ്.








