ഭാരതത്തിന്റെ അയൽരാജ്യങ്ങളിൽ പിടിമുറുക്കി രാജ്യത്തെ വളയാനുള്ള ചൈനയുടെ തന്ത്രപരമായ നീക്കങ്ങൾക്കെതിരെ കനത്ത മുന്നറിയിപ്പുമായി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (CISC) എയർ മാർഷൽ അശുതോഷ് ദീക്ഷിത്. ചൈന ഇന്ത്യയെ ഒരു പങ്കാളിയായല്ല, മറിച്ച് തങ്ങളുടെ ആധിപത്യത്തിന് തടസ്സം നിൽക്കുന്ന ഒരു ഭീഷണിയായാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന സെമിനാറിൽ സംസാരിക്കവെയാണ് അയൽരാജ്യങ്ങളിലെ മാറുന്ന രാഷ്ട്രീയ-സൈനിക സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചത്. പാകിസ്താൻ, ശ്രീലങ്ക, മാൽഡീവ്സ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും സാങ്കേതിക പങ്കാളിത്തവും സൈനിക നീക്കങ്ങളും ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള കൃത്യമായ പ്ലാനിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുകാലത്ത് സമാധാനപൂർണ്ണമായിരുന്ന ഇന്ത്യൻ സമുദ്രം ഇപ്പോൾ വൻശക്തികളുടെ മത്സരവേദിയായി മാറിയിരിക്കുകയാണ്. പാകിസ്താനിലെ ഗ്വാദർ മുതൽ ശ്രീലങ്കയിലെ ഹംബൻതോട്ട വരെ നീളുന്ന ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) ഭാരതത്തിന്റെ സമുദ്രാതിർത്തികളെ വരിഞ്ഞുമുറുക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ഭാരതം ഓരോ പ്രതിസന്ധി വരുമ്പോഴും പ്രതികരിക്കുന്നതിന് പകരം ശക്തമായ ഒരു ‘കൗണ്ടർ ആർക്കിടെക്ചർ’ രൂപപ്പെടുത്തണമെന്ന് ദീക്ഷിത് നിർദ്ദേശിച്ചു. ഡ്രോണുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, സെമികണ്ടക്ടറുകൾ എന്നിവയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കണം. ചൈനീസ് വിതരണ ശൃംഖലയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും ക്വാഡ് (QUAD) സഖ്യം കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മുന്നോടിയായി ചൈന ഉൾപ്പെടെയുള്ള അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപങ്ങൾക്ക് (FDI) നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓപ്പറേഷൻ സിന്ദൂറിന് ശേഷവും പാകിസ്താൻ ഭാരതത്തിന് വലിയ സുരക്ഷാ ഭീഷണിയായി തുടരുകയാണ്. ചൈനീസ് മാതൃകയിൽ പാകിസ്താൻ രൂപീകരിച്ച ‘റോക്കറ്റ് ഫോഴ്സ് കമാൻഡ്’ (ARFC) ആണവായുധ പരിധി ലംഘിക്കാതെ തന്നെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇതിന് മറുപടിയായി ഭാരതവും സ്വന്തമായി റോക്കറ്റ്-മിസൈൽ സേന രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങളും പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. അവിടെ ചൈനയുടെ സഹായത്തോടെയുള്ള ഡ്രോൺ നിർമ്മാണവും പോർവിമാനങ്ങൾ വാങ്ങാനുള്ള നീക്കങ്ങളും ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എങ്കിലും താരിഖ് റഹ്മാൻ അധികാരമേറ്റതോടെ ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുന്നത് ആശ്വാസകരമാണ്. മാറുന്ന ഈ ഭൂരാഷ്ട്രീയ സാഹചര്യത്തിൽ, വൈകാരികമായ പ്രതികരണങ്ങൾക്കപ്പുറം തന്ത്രപരമായ സൈനിക നീക്കങ്ങളിലൂടെ മാത്രമേ ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കാനാവൂ എന്ന് എയർ മാർഷൽ ദീക്ഷിത് ഓർമ്മിപ്പിച്ചു.











