മഹാരാഷ്ട്രയിലെ അകോല ജില്ലയിലുള്ള ഒരു കൊച്ചു ഗ്രാമത്തിൽ, ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകളായി കൽപ്പന സരോജ് ജനിക്കുമ്പോൾ, ആരും കരുതിയിരുന്നില്ല അവൾ ഇന്ത്യയുടെ ബിസിനസ്സ് ചരിത്രം തിരുത്തിക്കുറിക്കുമെന്ന്. ഒരു ദളിത് കുടുംബത്തിൽ ജനിച്ച കൽപ്പനയ്ക്ക് അന്നത്തെ ജാതീയമായ വിവേചനങ്ങൾക്കും ദാരിദ്ര്യത്തിനുമിടയിൽ വലിയ സ്വപ്നങ്ങൾ കാണാൻ പോലും അനുവാദമില്ലായിരുന്നു.
പന്ത്രണ്ടാം വയസ്സിൽ, തന്റെ പ്രായത്തിലുള്ള കുട്ടികൾ പുസ്തക സഞ്ചി തൂക്കി സ്കൂളിൽ പോകുമ്പോൾ കൽപ്പനയുടെ കഴുത്തിൽ താലിവീണു. മുംബൈയിലെ ഒരു ചേരിയിലെ ഒറ്റമുറിയിൽ ദാരിദ്ര്യത്തോടും ഭർത്താവിന്റെ വീട്ടുകാരുടെ ക്രൂരമായ പീഡനങ്ങളോടും പൊരുതിയാണ് കൽപ്പനയുടെ കൗമാരം തീർന്നത്. പന്ത്രണ്ടാം വയസ്സിൽ വിവാഹിതയാകേണ്ടി വന്ന ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കാനാകും? ആറാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്ന കൽപ്പന പട്ടിണിയും മർദ്ദനവും സഹിക്കവയ്യാതെ ഒടുവിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചോടി.
പക്ഷേ, വിവാഹം കഴിഞ്ഞു തിരിച്ചെത്തിയ മകളെ സ്വീകരിക്കാൻ അന്ന് ആ സമൂഹം തയ്യാറായിരുന്നില്ല. അപമാനഭാരത്താൽ അവൾ എലിവിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു.ആത്മഹത്യാശ്രമത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ആ നിമിഷമാണ് കൽപ്പനയുടെ ജീവിതത്തിലെ ഏറ്റവും വലിയ ‘ടേണിംഗ് പോയിന്റ്’. “ഇനി മറ്റൊരാൾക്കും എന്റെ ജീവിതം വിട്ടുകൊടുക്കില്ല” എന്ന ഉറച്ച തീരുമാനത്തോടെ, വെറും രണ്ട് രൂപയുമായി അവൾ വീണ്ടും മുംബൈയിലേക്ക് വണ്ടി കയറി.
മുംബൈയിലെ ഒരു ഗാർമെന്റ് ഫാക്ടറിയിൽ രണ്ട് രൂപ ദിവസക്കൂലിക്ക് തുന്നൽ ജോലി ചെയ്താണ് കൽപ്പന ജീവിതം തുടങ്ങിയത്. പക്ഷേ അവിടെ അവർ നിന്നില്ല. ഒരു തുന്നൽ മെഷീൻ സ്വന്തമാക്കാൻ ലോണിനായി അവർ അലഞ്ഞു. ആ കഠിനാധ്വാനം കൊണ്ട് ഒരു ചെറിയ ബുട്ടീക് സ്ഥാപിച്ചു. അതോടൊപ്പം തന്നെ ജാതീയമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ അവർ ഒരു സന്നദ്ധ സംഘടനയും തുടങ്ങി. സർക്കാർ ലോണുകൾ ഉപയോഗിച്ച് ആ ബിസിനസ് വിപുലീകരിച്ചു. അപ്പോഴും അവർ ഒരു കോടീശ്വരിയായിരുന്നില്ല, മറിച്ച് ജീവിക്കാൻ പോരാടുന്ന ഒരു സാധാരണ സ്ത്രീ മാത്രമായിരുന്നു.
റിയൽ എസ്റ്റേറ്റ് രംഗത്തെ ചെറിയ ഡീലുകളിലൂടെ കൽപ്പന തന്റെ സമ്പാദ്യം വർദ്ധിപ്പിച്ചു. പക്ഷേ വിധി അവരെ കാത്തുനിന്നത് 2000-മാണ്ടിന്റെ തുടക്കത്തിലായിരുന്നു. കടക്കെണിയിലായി അടച്ചുപൂട്ടിയ, തൊഴിലാളികൾ പട്ടിണിയിലായ ‘കമാനി ട്യൂബ്സ്’ (Kamani Tubes) എന്ന കമ്പനി ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. 116 കോടി രൂപയുടെ കടബാധ്യതയും 500-ഓളം കേസുകളും ആ കമ്പനിക്ക് മേലുണ്ടായിരുന്നു. പക്ഷേ കൽപ്പന സരോജ് എന്ന സ്ത്രീ ആ വെല്ലുവിളി ഏറ്റെടുത്തു.
കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഇരുന്നുകൊണ്ട് അവർ അഹോരാത്രം പണിയെടുത്തു. 140 കോടിയോളം രൂപയുടെ കടം വീട്ടി, കമ്പനിയെ ലാഭത്തിലാക്കി. “ഇതൊന്നും നിന്നെക്കൊണ്ട് സാധിക്കില്ല” എന്ന് പറഞ്ഞ ലോകത്തിന് മുന്നിൽ, അവർ ആ പഴയ തുരുമ്പിച്ച കമ്പനിയെ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ് സാമ്രാജ്യമാക്കി മാറ്റി. ഇന്ന് കമാനി ട്യൂബ്സ് കൂടാതെ സ്റ്റീൽ, റിയൽ എസ്റ്റേറ്റ്, അഗ്രികൾച്ചർ തുടങ്ങി നിരവധി മേഖലകളിൽ അവരുടെ ബിസിനസ്സ് പടർന്നു കിടക്കുന്നു. ഇന്ന് കൽപ്പന സരോജ് ഒരു കോടീശ്വരി മാത്രമല്ല, മറിച്ച് ലക്ഷക്കണക്കിന് ദളിത് സംരംഭകർക്കും സ്ത്രീകൾക്കും ഒരു വഴികാട്ടിയാണ്. 2013-ൽ രാജ്യം അവരെ പത്മശ്രീ നൽകി ആദരിച്ചു. പരാജയങ്ങളിൽ തളർന്നുപോകുന്നവർക്ക് കൽപ്പന സരോജ് നൽകുന്ന ഒരേയൊരു സന്ദേശമേയുള്ളൂ: “നിങ്ങളുടെ ഭൂതകാലം എന്തുമാകട്ടെ, നിങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിലാണ്.”










