സിപിഎമ്മിൽ വൻ വിസ്‌ഫോടനം. പാർട്ടി നേതൃത്വവുമായി ഏറെ നാളായി അകന്നു കഴിയുന്ന മുൻമന്ത്രി ജി സുധാകരൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. തന്റെ തട്ടകമായ അമ്പലപ്പുഴയിൽ നിന്ന് തന്നെ ജനവിധി തേടുമെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയ സുധാകരൻ, പാർട്ടിയെയും പിണറായി സർക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എന്നാൽ സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പതിവ് ശൈലിയിൽ രൂക്ഷമായ പരിഹാസവുമായി എം എം മണി രംഗത്തെത്തി. “പാർട്ടിക്ക് ഇതുകൊണ്ട് ഒരു കോപ്പും സംഭവിക്കാനില്ലെന്നും സുധാകരൻ ഇപ്പോൾ വെറും ശു ആണെന്നുമാണ്” മണി ആഞ്ഞടിച്ചത്. ഇതോടെ ആലപ്പുഴയിലെ രാഷ്ട്രീയ പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കൂടി കടന്നിരിക്കുകയാണ്.
പാർട്ടിക്കെതിരെ ഒന്നും പറയില്ലെന്നും ആരെയും വ്യക്തിഹത്യ ചെയ്യില്ലെന്നും വ്യക്തമാക്കിയാണ് സുധാകരൻ മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. തനിക്ക് ആരുടെയും പിന്തുണ വേണ്ടെന്നും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനങ്ങൾക്ക് മുന്നിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളോളം പാർട്ടിയെ ആലപ്പുഴയിൽ നയിച്ച മുതിർന്ന നേതാവ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സുധാകരനെ പോലുള്ളവർ പോയാൽ പാർട്ടി തകരില്ലെന്നും അച്ചടക്കമില്ലാത്തവർക്ക് പുറത്തുപോകാമെന്നുമാണ് മണിയുടെ വാദം.












