പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്നു. പ്രതിസന്ധിയുടെ ആഘാതം ആഗോള എണ്ണ വിതരണ ശൃംഖലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായാണ് ക്രൂഡ് ഓയിൽ വിലയിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ പ്രവാഹം തടസ്സപ്പെടുന്നത് ആഗോള വിതരണത്തിലെ ഒരു പ്രധാന ആശങ്കയായി തുടരുന്നു. വെള്ളിയാഴ്ച പ്രാദേശിക സംഘർഷങ്ങൾ കൂടുതൽ രൂക്ഷമായി. ഹോർമുസ് കടലിടുക്കിനും ഇറാഖിലെ ബസ്ര തുറമുഖത്തിനും ചുറ്റുമുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയും ഇറാൻ ആക്രമണങ്ങൾ തുടരുകയാണ്.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയതിനുശേഷം ഊർജ്ജ വിപണികൾ പ്രതിസന്ധിയിലായിരുന്നു. ഗൾഫ് രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറച്ചതും ഗൾഫിൽ എണ്ണ ടാങ്കറുകൾ കുടുങ്ങിക്കിടക്കുന്നതും മൂലം വീണ്ടും എണ്ണവില വർദ്ധിക്കുകയാണ്. യുദ്ധത്തിൽ ഇതുവരെ കുറഞ്ഞത് 19 വാണിജ്യ കപ്പലുകൾക്കെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ചത്തെ കണക്കുകൾ വ്യക്തമാക്കുന്നു. യുഎസ് നാവികസേനയുടെ മേൽനോട്ടത്തിലുള്ള സഖ്യമായ ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ പ്രകാരം, ബുധനാഴ്ച രാത്രി വരെ, പേർഷ്യൻ ഗൾഫിലും വിശാലമായ മേഖലയിലുമായി കുറഞ്ഞത് 16 കപ്പലുകളെങ്കിലും ആക്രമിക്കപ്പെട്ടു.










