ഭാരതവും കാനഡയും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ യുറേനിയം വിതരണ കരാറിനെതിരെ പാകിസ്ഥാൻ ഉയർത്തുന്ന ആരോപണങ്ങളെ പുച്ഛിച്ചുതള്ളി ഇന്ത്യ. ആണവ സാങ്കേതികവിദ്യ മോഷ്ടിച്ചും രഹസ്യമായി കടത്തിയും ലോകത്തിന് മുന്നിൽ നാണംകെട്ട ചരിത്രമുള്ള പാകിസ്താൻ ഭാരതത്തെ ആണവ മര്യാദകൾ പഠിപ്പിക്കാൻ വരേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. കാനഡയുമായുള്ള കരാർ മേഖലയുടെ സുരക്ഷ തകർക്കുമെന്ന പാക് വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബിയുടെ പ്രസ്താവന തികച്ചും പരിഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സ്വന്തം രാജ്യത്തിന്റെ തകർന്നടിഞ്ഞ ആണവ റെക്കോർഡിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള പാകിസ്താൻ്റെ പാഴ്ശ്രമമാണ് ഇതെന്നും ഇന്ത്യ പരിഹസിച്ചു.
ആണവ നിർവ്യാപനത്തിന്റെ കാര്യത്തിൽ ഭാരതത്തിന്റെ റെക്കോർഡ് ലോകം അംഗീകരിച്ചതാണെന്നും അത് കളങ്കമില്ലാത്തതാണെന്നും ജയ്‌സ്വാൾ വ്യക്തമാക്കി. എന്നാൽ കള്ളത്തരത്തിലൂടെ ആണവ രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിൽ കുപ്രസിദ്ധിയാർജ്ജിച്ച ഒരു രാജ്യം കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചും ആണവ അപകടങ്ങളെക്കുറിച്ചും സംസാരിക്കുന്നത് വൈരുദ്ധ്യമാണെന്നും ഇന്ത്യ ആഞ്ഞടിച്ചു. ഭാരതത്തിന് ലഭിക്കുന്ന യുറേനിയം സിവിൽ ആവശ്യങ്ങൾക്കാണെന്നും എന്നാൽ ഇത് ആഭ്യന്തര യുറേനിയം സൈനിക ആവശ്യങ്ങൾക്കായി മാറ്റാൻ ഇന്ത്യയെ സഹായിക്കുമെന്നുമുള്ള പാകിസ്ഥാന്റെ വാദം അടിസ്ഥാനരഹിതമാണ്. 1974-ലെ ഇന്ത്യയുടെ ആണവ പരീക്ഷണത്തെ മുൻനിർത്തി പാകിസ്താൻ ഉയർത്തുന്ന വാദങ്ങൾ ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ ആണവ നിലയങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) നിരീക്ഷണത്തിലല്ലെന്ന പാകിസ്താൻ്റെ ആരോപണം തെറ്റാണെന്നും കൃത്യമായ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് കാനഡയുമായുള്ള കരാർ മുന്നോട്ടുപോകുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ചും ഇന്ധന സുരക്ഷയെക്കുറിച്ചും ഇന്ത്യ ചർച്ചകൾ നടത്തുമ്പോൾ, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി വരുന്നത് പാകിസ്താൻ്റെ പാപ്പരത്തമാണ് കാണിക്കുന്നത്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്ഥാൻ പ്രാദേശിക സുസ്ഥിരതയെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്നും, ആയുധപ്പന്തയത്തിന് ഇന്ത്യയല്ല മറിച്ച് അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന പാകിസ്താൻ തന്നെയാണ് കാരണമെന്നും ഇന്ത്യ ആവർത്തിച്ചു








