ഇറാന്റെ ഭീകരഭരണകൂടത്തെ സൈനികമായും സാമ്പത്തികമായും അമേരിക്ക പൂർണ്ണമായും തകർക്കുകയാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ നാവികസേനയും വ്യോമസേനയും നാമാവശേഷമായെന്നും അവരുടെ ഉന്നത നേതാക്കൾ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു. വെള്ളിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ പ്രകോപനപരമായ പ്രസ്താവന നടത്തിയത്.
ട്രംപിന്റെ വാക്കുകൾ ഇങ്ങനെ: “ഇറാന്റെ നാവികസേന ഇല്ലാതായി, അവരുടെ വ്യോമസേനയും മിസൈലുകളും ഡ്രോണുകളും എല്ലാം തകർക്കപ്പെട്ടിരിക്കുന്നു. 47 വർഷമായി ലോകമെമ്പാടുമുള്ള നിരപരാധികളെ അവർ കൊന്നൊടുക്കുകയായിരുന്നു. ഇപ്പോൾ അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ അവരെ കൊല്ലുന്നു. അതൊരു വലിയ ബഹുമതിയായി ഞാൻ കാണുന്നു.”
അമേരിക്കയുടെ പക്കൽ അളവറ്റ ആയുധശേഖരവും വെടിക്കോപ്പുകളും ഉണ്ടെന്നും ഇറാന്റെ പതനം ലോകം ഇന്ന് കാണുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെതിരെ കനത്ത ആക്രമണം തുടരുമ്പോഴും അമേരിക്കൻ സൈന്യത്തിന് നേരെ ഇറാന്റെ തിരിച്ചടി ഉണ്ടായതായി പെന്റഗൺ സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഇതുവരെ 140 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ വക്താവ് സീൻ പാർനെൽ വെളിപ്പെടുത്തി.
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മൂന്ന് നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും അമേരിക്ക വിജയം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരു ഒത്തുതീർപ്പിന് ട്രംപ് ഭരണകൂടം തയ്യാറായേക്കില്ല എന്നാണ് സൂചനകൾ. പശ്ചിമേഷ്യയെ ആകെ ബാധിക്കുന്ന വിധത്തിൽ ഈ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.










