ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് ശേഷം പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ കായിക ലോകത്ത് വലിയ ചർച്ചയാകുന്നു. മുൻ ബി.സി.സി.ഐ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ നടത്തിയ ഈ വെളിപ്പെടുത്തൽ സച്ചിൻ ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്.
2013 നവംബറിൽ വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ണീരോടെ വിടവാങ്ങിയ സച്ചിൻ ടെണ്ടുൽക്കറുടെ വിരമിക്കൽ ഒരു രാജ്യത്തിന്റെയാകെ വികാരമായിരുന്നു. എന്നാൽ ഇതിന് ഒരു വർഷം മുമ്പ് തന്നെ സച്ചിനെ ടീമിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും സെലക്ഷൻ കമ്മിറ്റി ഗൗരവമായി ആലോചിച്ചിരുന്നുവെന്നാണ് സന്ദീപ് പാട്ടീൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
സച്ചിന്റെ വിരമിക്കൽ പദ്ധതികളെക്കുറിച്ച് അറിയാൻ നേരിട്ട് വിളിച്ചപ്പോഴുള്ള അനുഭവം സന്ദീപ് പാട്ടീൽ വിവരിക്കുന്നത് ഇങ്ങനെയാണ്: “ഒരു സെലക്ടർ എന്ന നിലയിൽ ഞാൻ സച്ചിനോട് അദ്ദേഹത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചു. ‘എന്തിന്?’ എന്നായിരുന്നു സച്ചിന്റെ മറുചോദ്യം. സച്ചിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെലക്ഷൻ കമ്മിറ്റി എന്ന് ഞാൻ തുറന്നു പറഞ്ഞു. അത് കേട്ട സച്ചിൻ ശരിക്കും ഞെട്ടിപ്പോയി.”
സെലക്ടർമാരുടെ തീരുമാനം വിശ്വസിക്കാനാകാതെ സച്ചിൻ വീണ്ടും വിളിച്ചുവെന്ന് പാട്ടീൽ ഓർക്കുന്നു. “നിങ്ങൾ ഗൗരവമായിട്ടാണോ പറയുന്നത്?” എന്ന് സച്ചിൻ വീണ്ടും ചോദിച്ചപ്പോൾ ‘അതെ’ എന്ന് തന്നെയായിരുന്നു പാട്ടീലിന്റെ മറുപടി. എങ്കിലും വിരമിക്കൽ എന്നത് കളിക്കാരന്റെ മാത്രം തീരുമാനമാണെന്നും സച്ചിൻ തുടരാൻ താല്പര്യപ്പെട്ടപ്പോൾ അത് അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സച്ചിന്റെ കരിയർ അവസാനിപ്പിക്കാൻ ശ്രമിച്ച സെലക്ടർ എന്ന പേരിൽ ജനങ്ങൾ തന്നെ ക്രൂശിച്ചതിനെക്കുറിച്ചും പാട്ടീൽ പ്രതികരിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ തുടങ്ങിയ ലോകോത്തര താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്നത് തന്റെ കാലത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ആളുകൾക്ക് ദേഷ്യം വരുന്നത് എനിക്ക് മനസ്സിലാകും, കാരണം അത് സച്ചിനാണ്. പക്ഷേ ഷമിയെയും ബുംറയെയും അശ്വിനെയുമൊക്കെ കണ്ടെത്തിയത് ആരും ചർച്ച ചെയ്യുന്നില്ല. സച്ചിനെ ടീമിൽ നിന്ന് മാറ്റാൻ നോക്കി എന്നത് മാത്രമാണ് എല്ലാവരും ഓർത്തിരിക്കുന്നത്.” മുൻ താരം പറഞ്ഞ് നിർത്തി.












