2026 ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയെങ്കിലും സൂപ്പർ-8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ ഏക തോൽവിയും അതിനു പിന്നാലെ ടീമിനുള്ളിലുണ്ടായ നാടകീയമായ സംഭവങ്ങളും വെളിപ്പെടുത്തി നായകൻ സൂര്യകുമാർ യാദവ്. ആ നിർണ്ണായക മത്സരത്തിൽ ടീമിന്റെ വിശ്വസ്ത താരം അക്ഷർ പട്ടേലിനെ മാറ്റി വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയ നായകൻ സൂര്യകുമാർ യാദവിന്റെ തീരുമാനം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഈ സംഭവത്തിൽ അക്ഷർ പട്ടേൽ കടുത്ത ദേഷ്യത്തിലായിരുന്നുവെന്നും താൻ അദ്ദേഹത്തോട് ക്ഷമ ചോദിച്ചെന്നുമാണ് സൂര്യ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ നിരയിലെ ഇടംകൈയ്യൻ ബാറ്റർമാരെ പ്രതിരോധിക്കാനാണ് ഓഫ് സ്പിന്നറായ വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ കളത്തിലിറക്കിയത്. എന്നാൽ ആ മത്സരത്തിൽ വാഷിംഗ്ടൺ പരാജയപ്പെടുകയും ഇന്ത്യ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. “അക്ഷർ കടുത്ത ദേഷ്യത്തിലായിരുന്നു, അങ്ങനെ തോന്നുന്നത് സ്വാഭാവികവുമാണ്. അദ്ദേഹം ഒരു സീനിയർ താരമാണ്, ഐപിഎല്ലിൽ ഒരു ടീമിനെ നയിക്കുന്ന ആളുമാണ്. ആ മത്സരത്തിൽ അദ്ദേഹത്തെ മാറ്റിയത് എന്റെ തെറ്റായിരുന്നു. പിന്നീട് ഞാൻ അക്ഷറിനോട് ക്ഷമ ചോദിച്ചു.” – സൂര്യകുമാർ യാദവ് ‘ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു.
നായകന്റെ ക്ഷമാപണം ഉൾക്കൊണ്ട് അടുത്ത മത്സരത്തിൽ തിരിച്ചെത്തിയ ശേഷം നടന്ന മത്സരങ്ങളിൽ എല്ലാം മികവ് കാണിച്ചു. അതിൽ തന്നെ സെമിയിലും ഫൈനലിലും ഫ്ലാറ്റ് പിച്ചിൽ പോലും താരം ബോളിങ്ങിൽ തിളങ്ങിയിരുന്നു എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.
അതേസമയം നായകൻ എന്ന നിലയിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചെങ്കിലും ബാറ്റിംഗിൽ സൂര്യകുമാറിന് ഈ ലോകകപ്പ് അത്ര മികച്ചതായിരുന്നില്ല. അമേരിക്കയ്‌ക്കെതിരായ മത്സരത്തിലെ അർദ്ധസെഞ്ച്വറി ഒഴിച്ചുനിർത്തിയാൽ വലിയ പ്രകടനങ്ങൾ സൂര്യയുടെ ഭാഗത്തുനിന്നുണ്ടായില്ല. 9 മത്സരങ്ങളിൽ നിന്ന് 242 റൺസാണ് അദ്ദേഹം നേടിയത്. എങ്കിലും അക്ഷറിനെപ്പോലെയുള്ള സീനിയർ താരങ്ങളെ ഒപ്പം കൊണ്ടുപോകുന്നതിൽ സൂര്യ വിജയിച്ചുവെന്നാണ് ആരാധകർ വിലയിരുത്തുന്നത്.












