ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവിടെ ചില നിഗൂഢമായ കപ്പൽനീക്കങ്ങൾ നടക്കുന്നതായി അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഏകദേശം 700-ഓളം എണ്ണക്കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കടലിടുക്ക് അടച്ചിട്ടിരിക്കുമ്പോഴും ചില കപ്പലുകൾ രഹസ്യമായി ഇതുവഴി കടന്നുപോകുന്നുണ്ട്. തങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവിടുന്ന എഐഎസ് സംവിധാനം ഓഫാക്കിയാണ് ഈ കപ്പലുകൾ സഞ്ചരിക്കുന്നത്. ഇവയെയാണ് ‘ഡാർക്ക് ഷിപ്പുകൾ’എന്ന് വിളിക്കുന്നത്.
ഇറാൻ തങ്ങളുടെ സൗഹൃദ രാജ്യങ്ങളിലേക്കും മറ്റും പോകുന്ന കപ്പലുകളെ ഇതുവഴി സുരക്ഷിതമായി കടത്തിവിടുന്നതായി റിപ്പോർട്ടുണ്ട്. പ്രതിദിനം ഒന്നോ രണ്ടോ ടാങ്കറുകൾ ഇത്തരത്തിൽ കടന്നുപോകുന്നു. ഈ മേഖലയിൽ കപ്പലുകളുടെ ജിപിഎസ് സിഗ്നലുകൾ തടസ്സപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് ജാമിംഗ് നടക്കുന്നതായും വിവരമുണ്ട്. ഇത് കപ്പലുകളുടെ യഥാർത്ഥ സ്ഥാനം കണ്ടെത്തുന്നത് പ്രയാസകരമാക്കുന്നു.
ലോകത്തെ ക്രൂഡ് ഓയിലിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത അടഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.












