അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ‘ഒപെക്കിൽ’ (OPEC) നിന്ന് പിന്മാറാൻ തീരുമാനിച്ചത് ആഗോള ഊർജ്ജ വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. 2026 മെയ് 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. 1960-ൽ ഇറാഖിൽ സ്ഥാപിതമായ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ ഒരു ആഗോള സംഘടനയാണ് ഒപെക്. ഏകദേശം ആറ് പതിറ്റാണ്ടുകാലത്തെ അംഗത്വത്തിന് ശേഷമാണ് യുഎഇ ഈ നിർണ്ണായക നീക്കം നടത്തുന്നത്.
യുഎഇയുടെ ഈ തീരുമാനത്തിന് പിന്നിൽ സാമ്പത്തികവും തന്ത്രപരവുമായ ഒന്നിലധികം ഘടകങ്ങളുണ്ട്. ഒപെക്കിലെ ഏറ്റവും വലിയ ശക്തിയായ സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള തർക്കങ്ങൾ ഈ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. റഷ്യയുമായി ചേർന്ന് സൗദി എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് യുഎഇയുടെ നിലപാട്. സൗദി അറേബ്യ ഉൽപ്പാദനം കുറച്ച് വില വർദ്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ, കൂടുതൽ എണ്ണ ഉൽപാദനം നടത്തി കൂടുതൽ വിപണി വിഹിതം പിടിച്ചെടുക്കാനാണ് യുഎഇ ശ്രമിക്കുന്നത്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ടുള്ള എണ്ണ ഇടപാടുകൾ വർദ്ധിപ്പിക്കുകയും യുഎഇ ലക്ഷ്യം വെക്കുന്നു. യുഎഇയുടെ ഈ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇയുടെ തീരുമാനത്തെ പരസ്യമായി സ്വാഗതം ചെയ്തു.
”യുഎഇയുടെ ഈ നീക്കം മികച്ചതാണ്. സ്മാർട്ടായ ഒരു നേതാവാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇത് ആഗോളതലത്തിൽ എണ്ണവില കുറയ്ക്കാൻ സഹായിക്കും,” എന്ന് ട്രംപ് പ്രതികരിച്ചു. 2027-ഓടെ ഉൽപ്പാദന ശേഷി പ്രതിദിനം 5 മില്യൺ ബാരലായി ഉയർത്തുക എന്നതാണ് യുഎഇ ലക്ഷ്യമിടുന്നത്. യുഎഇയുടെ ഈ തീരുമാനം ഒപെക്കിന്റെ അപ്രമാദിത്യത്തിന് വലിയ തിരിച്ചടിയാണ്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ രാഷ്ട്രീയത്തിൽ നിന്ന് മാറി, തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും മുൻഗണന നൽകാനാണ് യുഎഇ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ ആഗോള എണ്ണ വിപണിയിൽ ഇതിന്റെ പ്രതിഫലനങ്ങൾ പ്രകടമാകും.








