2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് പ്രമുഖ സർവേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ. വോട്ടർമാരിൽ നിന്നുള്ള അസാധാരണമായ പ്രതികരണക്കുറവും ഡാറ്റയുടെ വിശ്വാസ്യതയിലുള്ള ആശങ്കയുമാണ് ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെന്ന് ഏജൻസി ഏപ്രിൽ 30-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി ബംഗാളിലെ ആകെയുള്ള 294 നിയമസഭാ മണ്ഡലങ്ങളിലും ആക്സിസ് മൈ ഇന്ത്യ സർവേ നടത്തിയിരുന്നു. 16 സ്വതന്ത്ര യൂണിറ്റുകളിലായി 80 വിദഗ്ധ സർവേയർമാർ 13,250-ലധികം വോട്ടർമാരെയാണ് ഇതിനായി സമീപിച്ചത്. വിവരശേഖരണത്തിനായി 8,324 കിലോമീറ്ററിലധികമാണ് സംഘം സഞ്ചരിച്ചത്. സർവേ സംഘം സമീപിച്ചവരിൽ 70 ശതമാനത്തോളം വോട്ടർമാരും സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ഈ ഉയർന്ന നിരക്കിലുള്ള നിസ്സഹകരണം മുൻകാല സർവേകളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വോട്ടർമാർ തങ്ങളുടെ നിലപാടുകൾ വെളിപ്പെടുത്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ വോട്ട് വിഹിതം കൃത്യമായി പ്രവചിക്കുന്നത് അസാധ്യമാണെന്ന് ഏജൻസി വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിൽ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡാറ്റയുടെ ഗുണനിലവാരവും പ്രതികരണങ്ങളുടെ സ്വഭാവവും വിലയിരുത്തിയ ശേഷമാണ് ഫലം പുറത്തുവിടേണ്ടതില്ലെന്ന തീരുമാനമെടുത്തത്.
അപൂർണ്ണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസയോഗ്യമല്ലാത്ത ഫലങ്ങൾ അവതരിപ്പിക്കുന്നതിനേക്കാൾ ഉത്തരവാദിത്തം ഫലം പ്രസിദ്ധീകരിക്കാതിരിക്കുന്നതാണെന്ന് ആക്സിസ് മൈ ഇന്ത്യക്ക് വേണ്ടി പ്രദീപ് ഗുപ്ത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രേക്ഷകർക്ക് ഇത് നിരാശയുണ്ടാക്കുമെങ്കിലും സുതാര്യത ഉറപ്പുവരുത്താനാണിതെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഇന്നലെ മുതൽ പല എക്സിറ്റ് പോൾ ഫലങ്ങൾ പശ്ചിമ ബംഗാളിലെ ഫലങ്ങൾ പ്രവചിച്ചു എങ്കിലും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കാത്തത് ചോദ്യങ്ങൾക്ക് കാരണമായിരുന്നു.









