വാഷിംഗ്ടൺ : ഇറാനെതിരായ സൈനിക നടപടികൾക്കായി മൂന്ന് പുതിയ പദ്ധതികളുമായി യുഎസ് സൈന്യം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുൻപിൽ ഈ പദ്ധതികൾ സൈന്യം അവതരിപ്പിച്ചിട്ടുണ്ട്. ഇറാനുമായുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലും മേഖലയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലുമാണ് ഈ നീക്കം. യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ, പ്രസിഡന്റ് ട്രംപിന് വ്യാഴാഴ്ച ഇതുസംബന്ധിച്ച വിശദമായ ബ്രീഫിംഗ് നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാന്റെ സൈനിക, സാമ്പത്തിക അടിത്തറ തകർക്കുന്ന രീതിയിലുള്ള ഹ്രസ്വവും എന്നാൽ അതിശക്തവുമായ വ്യോമാക്രമണമാണ് ആദ്യത്തെ പദ്ധതി. ഇറാന്റെ ഊർജ്ജ നിലയങ്ങൾ, പാലങ്ങൾ, മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ഈ ആക്രമണത്തിലൂടെ ഇറാനെ ചർച്ചാ മേശയിലേക്ക് തിരികെ കൊണ്ടുവരാമെന്നും ആണവ വിഷയത്തിൽ ഇളവുകൾ വരുത്തിക്കാമെന്നുമാണ് യുഎസ് കണക്കുകൂട്ടുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നുള്ളതാണ് രണ്ടാമത്തെ പദ്ധതി. കരസേനയെ ഉൾപ്പെടെ വിന്യസിച്ചുകൊണ്ടുള്ള ഒരു നീക്കത്തിനാണ് അമേരിക്കൻ സൈന്യം പദ്ധതിയിടുന്നത്.
ആണവ ശേഖരം പിടിച്ചെടുക്കാനുള്ള കമാൻഡോ ഓപ്പറേഷൻ യുഎസ് സൈന്യം തയ്യാറാക്കിയിരിക്കുന്ന മൂന്നാമത്തെ പദ്ധതി. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള രഹസ്യനീയമാണ് ഇത് എന്ന് യുഎസ് സൈന്യം സൂചിപ്പിക്കുന്നു. ഈ പദ്ധതികൾക്ക് പുറമെ, ഇറാന്റെ ഉൾപ്രദേശങ്ങളിലെ മിസൈൽ ലോഞ്ചറുകളെ തകർക്കാൻ ശേഷിയുള്ള അമേരിക്കയുടെ ഏറ്റവും പുതിയ ഹൈപ്പർസോണിക് മിസൈൽ സംവിധാനമായ ‘ഡാർക്ക് ഈഗിൾ’ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ സെൻട്രൽ കമാൻഡ് അനുമതി തേടിയിട്ടുണ്ട്.








