കൊൽക്കത്ത : കൊൽക്കത്തയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് പുറത്ത് ബിജെപി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കടുത്ത ഏറ്റുമുട്ടൽ. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാൻ തൃണമൂൽ പ്രവർത്തകർ ശ്രമിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം തോൽവി ഭയന്ന് ബിജെപി അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് തൃണമൂൽ നേതാക്കൾ പ്രതികരിച്ചു.
സംഘർഷം നിയന്ത്രണാതീതമായതോടെ കൊൽക്കത്ത പോലീസും കേന്ദ്ര സായുധ സേനയും സ്ഥലത്തെത്തി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. സംഘർഷത്തിൽ ഇരുഭാഗത്തെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സ്ട്രോങ്ങ് റൂമിന് ചുറ്റും മൂന്ന് തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. സിസിടിവി നിരീക്ഷണവും കേന്ദ്രസേനയുടെ കാവലും കർശനമാക്കിയിട്ടുണ്ട്.








