മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായക വഴിത്തിരിവ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ അയത്തുള്ള മൊജ്തബ ഖമേനി പുതിയ പരമോന്നത നേതാവായി ചുമതലയേറ്റിരുന്നു. ഫെബ്രുവരി 28-ന് നടന്ന സംയുക്ത സൈനിക നീക്കത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഈ മാറ്റം. ഇതോടെ, പുതിയ ഇറാൻ നേതൃത്വത്തിലെ പത്ത് ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ (ഏകദേശം 83 കോടി രൂപ) യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിഫലം പ്രഖ്യാപിച്ചു.
അമേരിക്കയുടെ ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ (RFJ) പദ്ധതിയുടെ പ്രധാന ലക്ഷ്യം പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി തന്നെയാണ്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പത്ത് ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളാണ് യുഎസ് തേടുന്നത്. ഇവർ ലോകമെമ്പാടുമുള്ള ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നാണ് വാഷിംഗ്ടണിന്റെ ആരോപണം. വിവരം നൽകുന്നവർക്ക് വൻതുക പ്രതിഫലത്തിനൊപ്പം സുരക്ഷിതമായ പുനരധിവാസവും യുഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇറാൻ നേതൃത്വം ഭയന്ന് ഒളിവിലാണെന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രസ്താവനകൾക്കിടെ, ഇറാന്റെ സുരക്ഷാ തലവൻ അലി ലാരിജാനി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച തെഹ്‌റാനിൽ നടന്ന വലിയൊരു റാലിയിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചിക്കുമൊപ്പം ലാരിജാനി പങ്കെടുത്തു. തങ്ങൾ ഒളിവിലല്ലെന്നും ശക്തമായി തന്നെ രംഗത്തുണ്ടെന്നും തെളിയിക്കാനാണ് ഇറാൻ ഇതിലൂടെ ശ്രമിക്കുന്നത്.
ഇറാൻ നേതൃത്വം ഭയന്ന് ഒളിവിലാണെന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രസ്താവനകൾക്കിടെ, ഇറാന്റെ സുരക്ഷാ തലവൻ അലി ലാരിജാനി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച തെഹ്‌റാനിൽ നടന്ന വലിയൊരു റാലിയിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചിക്കുമൊപ്പം ലാരിജാനി പങ്കെടുത്തു.








