ഇറാൻ-അമേരിക്ക യുദ്ധം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിർണ്ണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സൈനികമായി പൂർണ്ണമായും പരാജയപ്പെട്ടെന്നും അവർ ഇപ്പോൾ സമാധാന ചർച്ചകൾക്കായി ശ്രമിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇസ്‌ലാമിക് ഭരണകൂടം മുന്നോട്ടുവെക്കുന്ന ഒരു കരാറും താൻ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾ തകർത്തതായും എന്നാൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ തൽക്കാലം ഒഴിവാക്കിയതായും ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചാൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ അടുത്ത ലക്ഷ്യമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങളുടെ തന്ത്രപ്രധാനമായ ദ്വീപുകൾക്ക് നേരെയുള്ള ആക്രമണം ശക്തമായ തിരിച്ചടിക്ക് കാരണമാകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പ്രതികരിച്ചു.
യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ ഇറാനിലെ 15,000-ത്തിലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. ഇതിനിടെ മേഖലയിലേക്ക് 2,500 അധിക മറീനുകളെയും യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക യുദ്ധക്കപ്പലിനെയും അമേരിക്ക വിന്യസിച്ചു. നിലവിൽ യുഎസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലും പത്തോളം യുദ്ധക്കപ്പലുകളും അറബിക്കടലിൽ സജീവമാണ്.
അതേസമയം ഒരു വശത്ത് ഇറാൻ തകർന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴും മിസൈൽ ആക്രമണങ്ങളും വ്യോമാക്രമണങ്ങളും പശ്ചിമേഷ്യയെ ഇപ്പോഴും ഭീതിയിലാഴ്ത്തുകയാണ്.









