തെക്കൻ ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് വൻതോതിലുള്ള കരയുദ്ധത്തിന് ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. തെക്കൻ ലെബനനിലെ ലിതാനി നദിക്ക് തെക്കുള്ള പ്രദേശം പൂർണ്ണമായും പിടിച്ചെടുക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. അതിർത്തിയിൽ നിന്ന് ഹിസ്ബുള്ളയെ വടക്കോട്ട് തുരത്താനും അവരുടെ ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും നശിപ്പിക്കാനും ഇസ്രായേൽ പദ്ധതിയിടുന്നു.
ഹിസ്ബുള്ള വടക്കൻ ഇസ്രായേലിന് നേരെ നടത്തിയ വലിയ തോതിലുള്ള റോക്കറ്റ് ആക്രമണമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഇസ്രായേലിനെ എത്തിച്ചത്. ഗാസയിൽ ചെയ്തതിന് സമാനമായ രീതിയിലുള്ള സൈനിക നടപടി ലെബനനിലും ഉണ്ടായേക്കുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ വടക്കൻ കമാൻഡിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ടു. കരയുദ്ധത്തിനുള്ള പരിശീലനങ്ങളും തയ്യാറെടുപ്പുകളും സൈന്യം പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.
നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിന് തങ്ങൾ തയ്യാറാണെന്ന് ഹിസ്ബുള്ള നേതാവ് നയീം ഖാസിം പ്രസ്താവിച്ചു.ആക്രമണത്തിന് മുന്നോടിയായി തെക്കൻ ലെബനനിലെ ജനങ്ങളോട് ലിതാനി നദിക്ക് വടക്കോട്ട് മാറാൻ ഇസ്രായേൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്.









