രാജകുടുംബത്തിന്റെ ആസ്ഥാനമായ തലസ്ഥാനത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. അമൂല്യമായ രത്നങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ രണ്ട് കോടി രൂപയുടെ സ്വത്തുക്കളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതീവ സുരക്ഷാ മേഖലയിലുള്ള കൊട്ടാരത്തിനുള്ളിൽ നടന്ന കവർച്ച പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് മോഷണ വിവരം ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. ബെംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.
ഇതിന് പത്ത് ദിവസം മുൻപ് വരെ ആഭരണങ്ങൾ അലമാരയിൽ സുരക്ഷിതമായി ഉണ്ടായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ആഭരണങ്ങൾ മറ്റെന്തെങ്കിലും ആവശ്യത്തിനായി എടുത്തതാകാം എന്ന് കരുതി കഴിഞ്ഞ മാസങ്ങളിൽ കുടുംബാംഗങ്ങൾക്കിടയിൽ തന്നെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. എന്നാൽ ആഭരണങ്ങളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് ഇത് മോഷണമാണെന്ന നിഗമനത്തിൽ കുടുംബം പോലീസിനെ സമീപിച്ചത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായ രത്നങ്ങളും പാരമ്പര്യമായി കൈമാറി വന്ന സ്വർണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടവയിൽ അധികവും. കൊട്ടാരത്തിലെ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് ഇത്രയും വലിയൊരു കവർച്ച നടന്നത് ഇൻസൈഡർമാരുടെ (കൊട്ടാരവുമായി ബന്ധമുള്ളവർ) സഹായത്തോടെയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംഭവത്തിൽ മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്താൻ രാജകുടുംബാംഗങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.












