മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള കുടുംബകലഹവും വിവാദങ്ങളും പുതിയ തലത്തിലേക്ക്. ഗണേഷ് കുമാറിനെതിരെ നേരിട്ടുള്ള പേരെടുത്ത് പറയാതെ കടുത്ത ഒളിയമ്പുമായി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ രംഗത്തെത്തി. പ്രവൃത്തി ദിനമായ ശനിയാഴ്ച ഉച്ചയ്ക്ക്, ഓഫീസിൽ നിന്ന് ഏറെ ദൂരെയുള്ള സ്വന്തം വീട്ടിൽ പരസ്ത്രീയുമായി രമിക്കുന്ന ഒരു സർക്കാർ അല്ലെങ്കിൽ പൊതു ജീവനക്കാരനെതിരെ തെളിവ് ലഭിച്ചാൽ സർക്കാർ നടപടിയെടുക്കില്ലേ എന്നാണ് ശ്രീലേഖ ഫേസ്ബുക്കിലൂടെ ചോദിച്ചത്.
ഇത്രയും മോശമായ രീതിയിൽ പ്രവർത്തിക്കുകയും ഇതുവരെ ആരോപണങ്ങൾ നിഷേധിക്കാൻ പോലും തയ്യാറാകാതിരിക്കുകയും ചെയ്യുന്ന ഒരു മന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്നും, ഇതിനെ ‘വ്യക്തിപരമായ കാര്യം’ എന്ന് പറഞ്ഞ് സർക്കാർ ന്യായീകരിക്കുന്നത് എന്തിനാണെന്നും ശ്രീലേഖ കുറിപ്പിൽ ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഗണേഷ് കുമാറുമായി ബന്ധപ്പെട്ടുണ്ടായ നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
മന്ത്രിയെ മറ്റൊരു സ്ത്രീയുമായി മോശം സാഹചര്യത്തിൽ കണ്ടുവെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ തന്നെ രംഗത്തെത്തിയതും മന്ത്രിയുടെ സ്റ്റാഫ് തന്റെ ഫോൺ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന പരാതിയും വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ഈ സംഭവത്തിന് പിന്നാലെ മന്ത്രി ഭാര്യയോട് മാപ്പ് പറഞ്ഞിരുന്നുവെങ്കിലും ഭരണപക്ഷത്തെ ഒരു ജനപ്രതിനിധി തന്നെ മന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.








