കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഇന്ത്യയെയും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും ആഗോളതലത്തിൽ അപമാനിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. അസമിലെ ഗുവാഹത്തിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെൻ്റ് മന്ദിരത്തിൻ്റെ പടികളിലിരുന്ന് ചായയും പക്കവടയും കഴിക്കുന്ന രാഹുലിൻ്റെ നടപടി ജനാധിപത്യത്തിൻ്റെ ശ്രീകോവിലിനെ അവഹേളിക്കുന്നതാണെന്ന് ഷാ തുറന്നടിച്ചു.
“ചില സമയങ്ങളിൽ അദ്ദേഹം പാർലമെൻ്റ് കവാടത്തിലിരുന്ന് ചായയും പക്കവടയും കഴിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കാൻ അനുയോജ്യമായ സ്ഥലം ഏതെന്നുപോലും അദ്ദേഹത്തിന് അറിയില്ലേ? നമ്മുടെ ജനാധിപത്യത്തിൻ്റെ പരമോന്നത സ്ഥാപനമാണ് പാർലമെൻ്റ്. അവിടെയിരുന്ന് പ്രതിഷേധിക്കുന്നത് പോലും ശരിയായ ജനാധിപത്യ മര്യാദയല്ല. എന്നാൽ രാഹുൽ ഗാന്ധി പ്രതിഷേധത്തിനും അപ്പുറം പോയി ചായയും പക്കവടയും കഴിച്ചുകൊണ്ട് പാർലമെൻ്റിനെ തമാശയാക്കുകയാണ്. ഇത്തരം പ്രവർത്തികൾ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അന്തസ്സ് കെടുത്തുന്നു”- അമിത് ഷാ പറഞ്ഞു.
നരേന്ദ്ര മോദിയെയും ബിജെപിയെയും എതിർക്കുന്ന ആവേശത്തിൽ രാഹുൽ ഗാന്ധി ഇപ്പോൾ ഭാരതത്തെ തന്നെ എതിർക്കാൻ തുടങ്ങിയിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി ആരോപിച്ചു. രാഷ്ട്രീയ എതിർപ്പുകൾ സ്വാഭാവികമാണ്, എന്നാൽ അത് രാജ്യവിരുദ്ധമായി മാറുന്നത് അംഗീകരിക്കാനാവില്ല. പാർലമെൻ്റിൽ നടക്കുന്ന ഗൗരവകരമായ ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഞങ്ങളെ എതിർത്തോളൂ, സർക്കാരിനെതിരെ എത്ര വേണമെങ്കിലും പ്രതിഷേധിച്ചോളൂ. പക്ഷേ പാർലമെൻ്റിനുള്ളിൽ സംസാരിക്കാൻ പറഞ്ഞാൽ നിങ്ങൾ ഓടിയൊളിക്കുകയാണ് ചെയ്യുന്നത്” എന്നും അമിത് ഷാ പരിഹസിച്ചു.











