പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിന്റെ വികസന മുരടിപ്പിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പറവൂരിൽ നടന്ന മെഗാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സതീശൻ ജനങ്ങളെ മറന്ന് ഡൽഹിയിൽ ഹൈക്കമാൻഡിന് പിന്നാലെയാണെന്ന് അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷ നേതാവ് എന്ന വലിയ നിലയിൽ പ്രവർത്തിക്കുന്ന ഒരാളുടെ മണ്ഡലത്തിൽ അടിസ്ഥാന വികസനം പോലും നടക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. “പറവൂരിലെ ജനങ്ങൾ ഇന്നും കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ്. കുടിവെള്ളം എന്നത് ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. ഇത് പോലും പരിഹരിക്കാൻ കഴിയാത്ത ഒരാൾ എങ്ങനെയാണ് ഒരു നല്ല ജനപ്രതിനിധിയാകുന്നത്? പറവൂരിന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്,” അദ്ദേഹം പറഞ്ഞു.
2026-ലും തെരുവ് നായ ശല്യത്തെക്കുറിച്ചും മാലിന്യ പ്രശ്നത്തെക്കുറിച്ചും നമുക്ക് സംസാരിക്കേണ്ടി വരുന്നത് നാണക്കേടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു എംഎൽഎ എന്ന നിലയിൽ തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ഇത്തരം ചെറിയ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ സതീശന് സാധിക്കുന്നില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലോ വീടില്ലാത്തവർക്ക് തണലൊരുക്കുന്നതിലോ എംഎൽഎ പൂർണ്ണ പരാജയമാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ സതീശൻ എംഎൽഎ സ്ഥാനം ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “രാഷ്ട്രീയം എന്ന് പറഞ്ഞാൽ ജനങ്ങൾക്ക് വേണ്ടി അധ്വാനിക്കലാണ്. അതിന് കഴിയുന്നില്ലെങ്കിൽ ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയുടെ പെട്ടി പിടിച്ച് നടക്കാം. ഇവിടെ ജനങ്ങളുടെ സങ്കടങ്ങൾ കേൾക്കുന്ന, പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു നല്ല എംഎൽഎ വരട്ടെ,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു നിർത്തി.








