പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ലോകത്തെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകി മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മാക്‌ഗ്രെഗർ. പ്രശ്നപരിഹാരത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസണുമായി നടത്തിയ അഭിമുഖത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഈ നിർദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചത്.
ഇസ്രായേലുമായി അടുത്ത സൗഹൃദം പുലർത്തുന്ന മോദിക്ക് ഇറാനുമായും ചൈനയുമായും മികച്ച നയതന്ത്ര ബന്ധമുണ്ടെന്ന് മാക്‌ഗ്രെഗർ ചൂണ്ടിക്കാട്ടി. “ഇന്ത്യ ഒരു നിഷ്പക്ഷ രാജ്യമാണ്. ശക്തിയിലും സ്വാധീനത്തിലും വളർന്നുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിന്റെ തലവനെന്ന നിലയിൽ മോദിക്ക് ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയും. ട്രംപ് അദ്ദേഹത്തോട് സംസാരിക്കണം. ഈ യുദ്ധം അവസാനിപ്പിക്കാൻ മറ്റൊരു വഴിയില്ല”- അദ്ദേഹം പറഞ്ഞു. യുദ്ധം നീണ്ടുപോയാൽ ക്രൂഡ് ഓയിൽ വില ബാരലിന് 300 ഡോളർ കടക്കുമെന്നും ആഗോള ഓഹരി വിപണികളിൽ 80 ശതമാനം വരെ ഇടിവുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് ലോക സമ്പദ്‌വ്യവസ്ഥയെ തിരിച്ചുവരാനാകാത്ത വിധം തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച ഇറാൻ-യുഎസ് സംഘർഷം രണ്ടാഴ്ച പിന്നിടുമ്പോഴും അയവില്ലാതെ തുടരുകയാണ്. ഇറാനിലെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം ശക്തമാക്കുമ്പോൾ, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഭീഷണിയിലാണ് ഇറാൻ. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ സമാധാന നീക്കങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരും വിലയിരുത്തുന്നത്. മോദിയുടെ ഒരു ഫോൺ കോളിന് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് യുഎഇ മുൻ നയതന്ത്ര പ്രതിനിധിയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ലോകം ഒരു സാമ്പത്തിക മഹാദുരന്തത്തിലേക്ക് നീങ്ങുന്നത് തടയാൻ ഇന്ത്യയുടെ മധ്യസ്ഥത ട്രംപ് ഭരണകൂടം സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.











