കത്തുന്ന വേനൽച്ചൂടിന് പിന്നാലെ സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നു. സൂര്യപ്രകാശത്തിലെ വികിരണ തോത് ഉയർന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ അഞ്ച് പ്രധാന സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും അഞ്ച് കേന്ദ്രങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിലാണ് വികിരണ തോത് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇവിടെ പകൽ സമയങ്ങളിൽ വെയിലത്ത് ഇറങ്ങുന്നത് ആരോഗ്യത്തിന് അതീവ ദോഷകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
എറണാകുളം ജില്ലയിലെ കളമശ്ശേരി, തൃശൂരിലെ ഒല്ലൂർ, പാലക്കാട്ടെ തൃത്താല, മലപ്പുറത്തെ പൊന്നാനി, വയനാട്ടിലെ മാനന്തവാടി എന്നിവിടങ്ങളിലാണ് ജാഗ്രതാനിർദ്ദേശത്തിന്റെ ഭാഗമായി യെല്ലോ അലർട്ട് നിലവിലുള്ളത്. വികിരണത്തിന്റെ തോത് ഉയർന്നത് സൂര്യാഘാതം, സൂര്യാതപം, കടുത്ത നിർജലീകരണം എന്നിവയ്ക്ക് കാരണമാകും. അൾട്രാവയലറ്റ് കിരണങ്ങൾ ചർമ്മരോഗങ്ങൾക്കും കണ്ണിന് അസ്വസ്ഥതകൾക്കും ഇടയാക്കുമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണം. വെയിൽ കടുക്കുന്ന പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറത്തിറങ്ങുന്നവർ നിർബന്ധമായും കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നും ശരീരമാസകലം മറയ്ക്കുന്ന അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ദാഹമില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം. കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.











