പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സും മര്യാദകളും ഉയർത്തിപ്പിടിക്കുന്നതിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പുലർത്തുന്ന നിഷ്പക്ഷതയെയും ക്ഷമയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി കത്തയച്ചത്. പ്രധാനമന്ത്രിയുടെ കത്തിന് മറുപടിയായി, പാർലമെന്ററി ജനാധിപത്യത്തിന്റെ ചട്ടങ്ങളിലും പാരമ്പര്യങ്ങളിലും മോദിക്കുള്ള ഉറച്ച വിശ്വാസമാണ് കത്തിലൂടെ പ്രകടമാകുന്നതെന്ന് സ്പീക്കർ ഓം ബിർളയും വ്യക്തമാക്കി.
ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അത് ജനാധിപത്യത്തെ സജീവമാക്കുമെന്നും പ്രധാനമന്ത്രി തന്റെ കത്തിൽ കുറിച്ചു. എന്നാൽ, വിയോജിപ്പും അനാദരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയ വിയോജിപ്പുകൾ പാർലമെന്ററി മര്യാദകളെ ലംഘിക്കുന്ന തരത്തിലുള്ള അനാദരവായി മാറുന്നത് ജനാധിപത്യ വിശ്വാസികൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഇത്തരം വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ സ്പീക്കർ പുലർത്തിയ ആത്മസംയമനവും നിഷ്പക്ഷതയും പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ കത്ത് പാർലമെന്റിലെയും നിയമസഭകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ ജനപ്രതിനിധികൾക്കും പ്രചോദനമാകുമെന്ന് ഓം ബിർള പറഞ്ഞു. “പ്രധാനമന്ത്രിയുടെ കത്തിൽ പ്രതിഫലിക്കുന്നത് അദ്ദേഹം തന്റെ പൊതുജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച ഉന്നതമായ ധാർമ്മിക മൂല്യങ്ങളാണ്. ഭാരതത്തിന്റെ പാർലമെന്ററി ജനാധിപത്യത്തിലെ ചട്ടങ്ങളിലും കീഴ്വഴക്കങ്ങളിലും പ്രധാനമന്ത്രിക്ക് ആഴത്തിലുള്ള വിശ്വാസമുണ്ടെന്ന് ഈ കത്ത് തെളിയിക്കുന്നു,” സ്പീക്കർ വ്യക്തമാക്കി.
സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞ ബുധനാഴ്ചയാണ് ലോക്സഭ വോട്ടിനിട്ട് തള്ളിയത്. ഏകദേശം 10 മണിക്കൂർ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ ശബ്ദവോട്ടോടെയാണ് പ്രമേയം പരാജയപ്പെട്ടത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. സഭയിലെ ചട്ടങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ആരും നിയമത്തിന് മുകളിലല്ലെന്നും പ്രമേയം പരാജയപ്പെട്ട ശേഷം സ്പീക്കർ ഓം ബിർള സഭയെ ഓർമ്മിപ്പിച്ചിരുന്നു.








