നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് കോൺഗ്രസ് ക്യാമ്പിനെ വെട്ടിലാക്കി ശശി തരൂർ എംപി വീണ്ടും അതൃപ്തി പരസ്യമാക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ഒരു ലോക്സഭാംഗമെന്ന നിലയിലുള്ള മര്യാദ പോലും പാർട്ടി കാണിക്കുന്നില്ലെന്നുമാണ് തരൂരിന്റെ പ്രധാന പരാതി. തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് തന്നെ പൂർണ്ണമായും മാറ്റിനിർത്തിയതിൽ കടുത്ത അമർഷമുള്ള തരൂർ, തന്റെ പ്രതിഷേധം നേരിട്ട് ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു. തലസ്ഥാനത്തെ നിർണ്ണായക സീറ്റായ തിരുവനന്തപുരം സെൻട്രൽ സിഎംപിക്ക് വിട്ടുനൽകാനുള്ള നീക്കങ്ങളാണ് തരൂരിനെ ചൊടിപ്പിച്ചത്.
തിരുവനന്തപുരം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും വലിയ സ്വാധീനമുള്ള നേതാവെന്ന നിലയിൽ തരൂർ ഇടയുന്നത് കോൺഗ്രസിന് തലവേദനയാകും. അതൃപ്തി തുടർന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്ന കാര്യം തരൂർ ആലോചിക്കുന്നതായാണ് വിവരം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനർമാരിൽ ഒരാളാകേണ്ട തരൂർ പിൻവാങ്ങിയാൽ അത് യുഡിഎഫിന്റെ വിജയസാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് എഐസിസിയും ആശങ്കപ്പെടുന്നു.
ശശി തരൂരിന്റെ വ്യക്തിപ്രഭാവം വോട്ടായി മാറുന്ന തിരുവനന്തപുരം ജില്ലയിൽ അദ്ദേഹത്തെ അവഗണിക്കുന്നത് ആത്മഹത്യാപരമാകുമെന്ന് ഒരു വിഭാഗം പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രചാരണ ഗോദയിൽ തരൂരിന്റെ അസാന്നിധ്യം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറുമെന്ന് ഉറപ്പാണ്.











