ന്യൂഡൽഹി : രാജ്യസഭയിലെ ഒഴിവു വന്ന സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലായി 37 സീറ്റുകളിലേക്ക് ആണ് ആകെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, ബീഹാർ, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. തിങ്കളാഴ്ച 11 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ബിഹാറിൽ നിന്നുള്ള അഞ്ച് സീറ്റുകളും ഒഡീഷയിൽ നിന്നുള്ള നാല് സീറ്റുകളും ഹരിയാനയിൽ നിന്നുള്ള രണ്ട് സീറ്റുകളും ഉൾപ്പെടുന്നു. 26 സീറ്റുകളിൽ ഇതിനകം സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തു.
ബിജെപി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ)യ്ക്ക് ഉപരിസഭയിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കാനുള്ള അവസരം കൂടിയാണ് ഇന്ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ്. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ ഉൾപ്പെടെ നിലവിൽ 130 സീറ്റുകളാണ് എൻഡിഎക്ക് രാജ്യസഭയിൽ ഉള്ളത്. ഫെബ്രുവരി 26നായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനങ്ങൾ ആരംഭിച്ചത് മാർച്ച് 5 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ അവസാനിച്ചു. മാർച്ച് 20 ഓടെ മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയും അവസാനിക്കും.








