അബുദാബി : അബുദാബിയിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാറിന് മുകളിലേക്ക് മിസൈൽ പതിച്ചാണ് മരണം സംഭവിച്ചത്. അൽ ബഹ്യ ജില്ലയിൽ ഒരു സിവിലിയൻ വാഹനത്തിൽ മിസൈൽ പതിച്ചതായി അബുദാബി ഭരണകൂടം അറിയിച്ചു. മരിച്ച വ്യക്തി പലസ്തീൻ പൗരൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡിഎക്സ്ബി) സമീപം ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഇന്ധന ടാങ്കിന് തീപിടിച്ചിരുന്നു. ഇതിന് പിന്നാലെ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവക്കേണ്ടി വന്നു. എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻസും എയർ ഇന്ത്യയും അറിയിച്ചെങ്കിലും ഉച്ചയോടെ എമിറേറ്റ്സ് എയർലൈൻസ് ചില ഷെഡ്യൂൾഡ് വിമാന സർവീസുകൾ നടത്തി. അതേസമയം, സ്ഥിരീകരിച്ച ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം അപ്‌ഡേറ്റുകൾ സ്വീകരിക്കാൻ യുഎഇ ഭരണകൂടം പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. സ്ഥിരീകരിക്കാത്ത വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.








