കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കണ്ണൂരിൽ വൻ രാഷ്ട്രീയ ഭൂകമ്പം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷമായ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ച് മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ ഗോവിന്ദൻ പാർട്ടി വിടുന്നു. തളിപ്പറമ്പ് മണ്ഡലത്തിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ ഗോവിന്ദന്റെ പടയൊരുക്കം. “ഭാര്യയ്ക്ക് സീറ്റ് ഉറപ്പിക്കാൻ എം.വി ഗോവിന്ദൻ തന്നെ തഴഞ്ഞുവെന്നും, പാർട്ടിക്കുള്ളിലെ ഈ ധിക്കാരത്തെ ചോദ്യം ചെയ്തേ മതിയാകൂ” എന്നും അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ടി.കെ ഗോവിന്ദന്റെ തീരുമാനം. നിലവിൽ ഹാൻവീവ് ചെയർമാൻ പദവി വഹിക്കുന്ന അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ നടത്തിയേക്കും.
കണ്ണൂർ സിപിഎമ്മിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ടി.കെ ഗോവിന്ദന്റെ വിട്ടുപോക്ക് പാർട്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ആന്തൂർ നഗരസഭയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞ പി.കെ ശ്യാമളയെ വീണ്ടും പ്രധാന മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത് പാർട്ടി അണികൾക്കിടയിലും അമർഷമുണ്ടാക്കിയിട്ടുണ്ട്. കുടുംബവാഴ്ചയാണ് പാർട്ടിയിൽ നടക്കുന്നതെന്ന ടി.കെ ഗോവിന്ദന്റെ വിമർശനം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിക്കഴിഞ്ഞു. തളിപ്പറമ്പിൽ ടി.കെ ഗോവിന്ദന് പിന്തുണ നൽകാൻ യുഡിഎഫ് പ്രാദേശിക നേതൃത്വം നീക്കം തുടങ്ങിയതോടെ മണ്ഡലത്തിൽ അപ്രതീക്ഷിതമായ ചതുഷ്കോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഈ വിള്ളൽ വോട്ടെണ്ണുമ്പോൾ വലിയ അട്ടിമറികൾക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം.
പാർട്ടിക്കുള്ളിലെ അവഗണനയും വിഭാഗീയതയുമാണ് തന്നെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് ടി.കെ ഗോവിന്ദൻ അടുത്ത അനുയായികളോട് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹമായ പരിഗണന നൽകാതെ കുടുംബ താല്പര്യങ്ങൾക്ക് മുൻഗണന നൽകിയ എം.വി ഗോവിന്ദന്റെ നടപടി അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ജില്ലയിലെ മറ്റ് മുതിർന്ന നേതാക്കൾ ടി.കെ ഗോവിന്ദനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. ജി. സുധാകരന് പിന്നാലെ ടി.കെ ഗോവിന്ദൻ കൂടി കലാപക്കൊടി ഉയർത്തുന്നത് സംസ്ഥാന വ്യാപകമായി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.












